സര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്‌ടിക്കാന്‍ മതതീവ്രവാദ ശക്തികള്‍ പരിശ്രമിക്കുന്നു; ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും; ജയരാജന്‍

തിരുവനന്തപുരം: നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുള്ള തീവ്രവാദ ശക്തികളുടെ എല്ലാ നീക്കങ്ങളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

ഗവണ്മെന്റ് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഈ ആശങ്കകള്‍ അസ്ഥാനത്താണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സര്‍ക്കാരും നടത്തും.

എന്നാല്‍ ഈ ആശങ്കകളെ പര്‍വ്വതീകരിച്ച് ഗവണ്മെന്റ് വിരുദ്ധ മനോഭാവം സൃഷ്‌ടിക്കാനാണ് മതതീവ്രവാദ ശക്തികള്‍ പരിശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ഫേസ്‌ബുക്ക് പേജിലാണ് ജയരാജന്റെ പ്രതികരണം

പോസ്‌റ്റിന്റെ പൂര്‍ണ രൂപം;

നാടിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധരായ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുള്ള തീവ്രവാദ ശക്തികളുടെ എല്ലാ നീക്കങ്ങളെയും ജനങ്ങളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തും.ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭാവി വികസനം സംബന്ധിച്ചു ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടനപത്രിക അവതരിപ്പിച്ച് ജനസമ്മതി നേടി അധികാരത്തില്‍ വന്നതാണ്.ഗവണ്മെന്റ് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഈ ആശങ്കകള്‍ അസ്ഥാനത്താണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സര്‍ക്കാരും നടത്തും.

എന്നാല്‍ ഈ ആശങ്കകളെ പര്‍വ്വതീകരിച്ച് ഗവണ്മെന്റ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് മതതീവ്രവാദ ശക്തികള്‍ പരിശ്രമിക്കുന്നത്.അതില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മാവോയിസ്റ്റുകളുമുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കണമെന്നു കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സമവായത്തിലൂടെ തീരുമാനിച്ചതാണ്.അതിനെതിരായിട്ടാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയപാര്‍ട്ടിയായിട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും നിലപാട് കൈക്കൊള്ളുന്നത്.

കടലോര മേഖലയില്‍ വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കാന്‍ ലഭിക്കാവുന്ന സ്ഥലം പരിമിതമായിരിക്കെ അവിടെ ഫ്ളാറ്റ് നിര്‍മ്മിച്ച് കടലോരത്ത് തന്നെ താമസ സൗകര്യം ഒരുക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് ഗവണ്മെന്റ് നടപ്പാക്കുന്നത്. ഇതിനെതിരായി വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യം നാമെല്ലാം ശ്രദ്ധിക്കേണ്ടതാണ്.’ഫ്ളാറ്റല്ല വേണ്ടത് ഭൂമിയാണ്’ എന്നാണ് അവരുയര്‍ത്തിയ മുദ്രാവാക്യം.ഇങ്ങനെ അപ്രായോഗികമായ മുദ്രാവാക്യങ്ങളാണ് ഈ മതതീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്നത്.

ഇപ്പോള്‍ ഗെയില്‍ പൈപ്പ് ലൈനിനെതിരായി നടത്തുന്ന സമരം അനാവശ്യമാണ്. കാരണം പ്രകൃതിവാതകം ചുരുങ്ങിയ നിരക്കില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാനുള്ള സൗകര്യമാണെന്നിരിക്കെ ,അതിനെതിരായി പൈപ്പ് ലൈന്‍ കടന്നുപോകുന്ന വഴിയിലെ ഭൂവുടമസ്ഥന്മാരെ ഇളക്കിവിട്ടാണ് ഇവര്‍ മുതലെടുപ്പ് നടത്തുന്നത്.അനുവദിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാമെന്നു ഗെയില്‍ അധികൃതര്‍ ഉറപ്പ് നല്‍കി.സംസ്ഥാന ഗവണ്മെന്റും അതിനനുസരിച്ചുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.

ഗെയിലിന്റെ പൈപ്പുകള്‍ സൂക്ഷിച്ച് മാസാമാസം വാടക കൈപ്പറ്റുന്ന ജമാഅത്തെ ഇസ്ലാമിക്കാരാണ് ഗെയില്‍ പദ്ധതിയുടെ പേരില്‍ സാധാരണക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്.കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരത്തില്‍ ഇവര്‍ നുഴഞ്ഞുകയറി.മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെയും വ്യക്തമായത്.ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സ്വീകരിക്കുന്ന തീവ്രവാദ നിലപാടുകള്‍ക്ക് ജനങ്ങളില്‍ നിന്ന് നേരിട്ട് പിന്തുണ ലഭിക്കില്ല എന്നതാണ് ജനങ്ങളുടെ ആശങ്കകള്‍ ചൂഷണം ചെയ്ത് രംഗത്ത് വരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം.വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടി മതതീവ്രവാദ ശക്തികള്‍ മുന്നോട്ട് വന്നാല്‍ ജനങ്ങളെ അണിനിരത്തി അതിനെ ചെറുത്ത് പരാജയപ്പെടുത്തുക തന്നെ വേണം.

ഭീഷണിയുയര്‍ത്തി സമൂഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇത്തരം മതതീവ്രവാദികളുടെ ശ്രമം എങ്കില്‍ അതിനെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News