രാജീവ് വധക്കേസ്; ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ അഡ്വ. സി.പി ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടു നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ഈ മാസം ഒന്‍പത് വരെയാണ് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടത്.

രാജീവ് വധക്കേസില്‍ അറസ്റ്റിലായ ഉദയഭാനുവിന് കേസിലെ ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു വരുകയാണെന്നും ഉദയഭാനുവിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കാട്ടി വെള്ളിയാഴ്ച്ചയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു അപേക്ഷ. ഇത് പരിഗണിച്ച ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി ഈ മാസം ഒന്‍പത് വരെ ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം തീയതി രാത്രി എട്ടരയോടെ തൃപ്പുണിത്തുറയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.

രണ്ടാം തീയതി വൈകിട്ട് കോടതിയില്‍ ഹാജരാക്കുന്നതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും പോലീസ് കണ്ടെത്തലില്‍ ചിലതു മാത്രമാണ് ഉദയഭാനു സമ്മതിച്ചു നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യല്‍ തുടരുക. മുമ്പ് വ്യക്തമായ മറുപടി ലഭിക്കാതിരുന്ന ചോദ്യങ്ങള്‍ ഒരിക്കല്‍ കൂടി ആരായും.

രാജീവുമായുള്ള സ്ഥലമിടപാടുകളും തര്‍ക്കവും സംബന്ധിച്ചാണ് പോലീസ് വിവരം തേടുന്നത്. മുമ്പ് പിടിയിലായ പ്രതികളുമായി ഉദയഭാനു നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നിരത്തി ഗൂഢാലോചനയിലെ പങ്ക് സ്ഥിരീകരിക്കാനാണ് നീക്കം. കസ്റ്റഡി കാലാവധി തീരുന്ന ഒന്‍പതിന് രാവിലെ പതിനൊന്ന് മണിക്ക് ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News