ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി പിണറായി; ആവശ്യം കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താൻ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്രതലത്തിൽ തീർഥാടകരെത്തുന്ന കേന്ദ്രമാണിത്.

ദേശീയ തീർഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമാകുമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനമെടുത്തത്.

ശബരിമല തീർഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

തീർഥാടനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാൻ ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മലകയറുന്ന പാതയും സ്വാമി അയ്യപ്പൻ റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാൻ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം ദർശനസമയവും വർധിപ്പിച്ചിട്ടുണ്ട്.

പോലീസ്, മറ്റു സേനകൾ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷയ്ക്കുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി.

കാർഡിയാക് ചികിത്‌സകൾക്ക് വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും ഏജൻസികളുടെയും ഏകോപനത്തിനും നടപടിയായിട്ടുണ്ട്.

ജല മലിനീകരണം ഒഴിവാക്കാൻ സ്വീവേജ് ട്രീറ്റ്‌മെൻറ് പ്ലാൻറ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തിട്ടുണ്ട്.

ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പ്രശ്‌നങ്ങളില്ലാത്ത തീർഥാടനകാലം ഉറപ്പാക്കാൻ വിവിധ നടപടികളെടുക്കുന്നുണ്ട്.300 കോടിയിലധികം രൂപയിൽ വിവിധ പദ്ധതികൾ വിവിധഘട്ടങ്ങളിലായി നടപ്പായിവരികയാണ്.

ദേശീയ തീർഥാടന കേന്ദ്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നടപടികളിൽ മിക്കതും പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള അതിവേഗം പൂർത്തിയാകുകയാണ്.

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി കഴിഞ്ഞവർഷം വിജയകരമായി നടപ്പാക്കിയത് തുടരാൻ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടേയും സഹകരണം വേണം.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്നതും തീർഥാടകരെ കൃത്യമായി അറിയിക്കാനാകണം. ഇത്തരം നടപടി യാതൊരു ആചാരത്തിന്റെയും ഭാഗമല്ല, എന്നുമാത്രമല്ല ഹൈക്കോടതി നിരോധിച്ചിട്ടുമുണ്ട്.

അപകടങ്ങൾ കുറയ്ക്കാനുള്ള സേഫ് സോൺ ശബരിമല പദ്ധതിയും നടപ്പാക്കിവരികയാണ്. സൈൻ ബോർഡുകളും നിർദേശങ്ങളും ഡ്രൈവർമാർക്കായി റോഡുകളിൽ ഒരുക്കിയിട്ടുണ്ട്.

ട്രക്കുകളിലും ലോറികളിലും തീർഥാടകരെ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. സുരക്ഷാ നടപടികളും കർശനമാക്കി. സി.സി.ടി.വി ക്യാമറകൾ വിവിധയിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

പൊതുവായ ഇത്തരം നിർദേശങ്ങളോട് സഹകരിക്കാൻ എല്ലാ സംസ്ഥാന തീർഥാടകരോടും അഭ്യർഥിക്കുകയാണ്.

കൃത്യമായ തിരിച്ചറിയൽ കാർഡ് സുരക്ഷാകാരണങ്ങളാൽ കരുതണമെന്ന് അറിയിക്കണമെന്നും മറ്റു സംസ്ഥാന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പറഞ്ഞു. ക്യൂ കോംപ്ലക്‌സ് സജ്ജമാക്കാനും കാർഡിയോളജി സെൻററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.

ഡോക്ടർമാരുടെ സേവനം പമ്പയിലും മല കയറുമ്പോഴും സന്നിധാനത്തും എല്ലാസമയത്തും ഉറപ്പാക്കിയിട്ടുണ്ട്.

വനമേഖലയായതിനാലുള്ള പരിമിതികളിൽ നിന്നുകൊണ്ട് പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ള പരമാവധി സജ്ജീകരണങ്ങളോട് സഹകരിക്കാനുള്ള നിർദേശം തീർഥാടകർക്ക് നൽകണം.

തീർഥാടകർക്ക് ബോധവത്കരണത്തിനായി തയാറാക്കിയ വിവിധ ഭാഷകളിലെ വീഡിയോകൾ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല മാസ്റ്റർ പ്ലാനിനായി ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ വിഹിതമായി 340 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചതെന്ന് ചടങ്ങിൽ ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ഇരുമുടിക്കെട്ടുകളിലും പ്ലാസ്റ്റിക് ഒഴിവാക്കാൻ ഭക്തർ ശ്രദ്ധിക്കണം. കുടിവെള്ളലഭ്യതയ്ക്കായി മലകയറുന്ന പാതയിലും പമ്പയിലും സന്നിധാനത്തും ആർ.ഒ പ്ലാൻറുകളുൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സന്നിധാനത്തും കാനനപാതകളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശബരിമലയിലേക്കുള്ള ഹൈവേകളിൽ എല്ലാ 50 കിലോമീറ്റർ ദുരത്തിനിടയ്ക്കും തീർഥാടകർക്കായി ഇടത്താവളങ്ങൾ സംസ്ഥാന സർക്കാരും ഓയിൽ കമ്പനികളും ചേർന്ന് ഒരുക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിൽ നിലവിൽ പ്രവർത്തിക്കുന്ന ശബരിമല ഇൻഫർമേഷൻ സെൻററുകൾ വർധിപ്പിക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് മന്ത്രി ഡി. ജയകുമാർ അറിയിച്ചു.

തമിഴ്‌നാട്ടിൽ നിന്നുള്ള ഹിന്ദു റിലീജ്യസ് ആൻറ് ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പ് മന്ത്രി സെവ്വൂർ എസ്. രാമചന്ദ്രനും ചടങ്ങിൽ സംസാരിച്ചു.

കേരളത്തിന്റെ നിർദേശങ്ങൾ തീർഥാടകരിെലത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യുമെന്ന് പുതുച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം. കന്തസാമി അറിയിച്ചു.

തുടർന്ന് തമിഴ്‌നാട്, തെലുങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന സെക്രട്ടറിമാർ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ വിശദമായി അവതരിപ്പിച്ചു.

തങ്ങളുടെ സംസ്ഥാനങ്ങൾക്ക് നൽകാനാവുന്ന സഹായങ്ങളും സഹകരണവും ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കേരളവും അറിയിച്ചു.

59 രാജ്യങ്ങളിൽനിന്നാണ് ശബരിമലയിലെ കേരള പോലീസിന്റെ വിർച്വൽ ക്യൂവിലേക്ക് രജിസ്‌ട്രേഷൻ വരുന്നതെന്ന് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, ദേവസ്വം ബോർഡംഗം കെ. രാഘവൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി (കോ-ഓർഡിനേഷൻ) വി.എസ്. സെന്തിൽ, തമിഴ്‌നാട് അഡീ. ചീഫ് സെക്രട്ടറി ഡോ. നിരഞ്ജൻ മാർഡി, പ്രിൻസിപ്പൽ സെക്രട്ടറി അപൂർവ വർമ, ദേവസ്വം കമ്മീഷണർ ആർ. ജയ, ജോയൻറ് കമ്മീഷണർ അൻപുമണി, തെലങ്കാന സെക്രട്ടറി എൻ. ശിവശങ്കർ, കർണാടക സംസ്ഥാന എമർജൻസി കോ-ഓർഡിനേറ്റർ കെ.കെ. പ്രദീപ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം കമ്മീഷണർ സി.പി. രാമരാജ പ്രേമപ്രസാദ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News