ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യ ആ ഫോണ്‍ കോളിന് ശേഷം; സഹപാഠികളെ പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കിയും അന്വേഷണം; കെഎംസിടി നിലപാടിലും ദുരൂഹത

കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസ് ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു.

വിദ്യാര്‍ഥിനിക്ക് അവസാനം വന്ന ഫോണ്‍ കോളിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. ഈ കോളിന് ശേഷം ഊഷ്മള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്നും പിന്നാലെയാണ് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥികളും പെണ്‍കുട്ടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ്.

താന്‍ മുമ്പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെഎംസിടി കണ്‍ഫെഷന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന മോശം കമന്റിനെ കുറിച്ചുള്ള താണ് നവംബര്‍ 13ന് ഊഷ്മിള്‍ എഴുതിയ അവസാനത്തെ പോസ്റ്റ്. ഗ്രൂപ്പില്‍ ഉണ്ടായ ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പില്‍ പരാമര്‍ശിക്കുന്ന വിദ്യാര്‍ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്.

ഇതിനിടെ ഊഷ്മള്‍ എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് കണ്ടെടുത്തു. അച്ഛനും അമ്മയും തന്റെ മരണത്തില്‍ വിഷമിക്കരുതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. കുടുംബപരമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വന്നപ്പോള്‍ ഊഷ്മള്‍ സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

അതേസമയം, സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കെഎംസിടിയുടെ മൗനത്തില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

ഇന്നലെ വൈകീട്ടാണ് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ ഊഷ്മള്‍ ഉല്ലാസിനെ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഊഷ്മള്‍ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News