കവടിയാര്‍ അപകടം; വാഹനത്തിലുണ്ടായിരുന്നവര്‍ തലസ്ഥാനത്തെ വ്യവസായപ്രമുഖരുടെ മക്കള്‍; ആദര്‍ശ് മരണത്തിലേക്ക് വാഹനമോടിച്ച് കയറ്റിയത് മദ്യലഹരിയില്‍ എന്ന് ദൃക്‌സാക്ഷികള്‍; പാവപ്പെട്ട ഓട്ടോക്കാരന്റെ കുടുംബം വഴിയാധാരമാകുന്നതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

തിരുവനന്തപുരം: മദ്യത്തിന്റെ ലഹരിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചാണ് ആ യുവസംഘം ഇന്നലെ  തിരവനന്തപുരം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും തലസ്ഥാനത്തെ വ്യവസായപ്രമുഖരുടെ മക്കളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍.

ഇന്നലെ രാത്രിയാണ് അമിത വേഗതയില്‍ എത്തിയ സ്‌കോഡ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും രണ്ട് വൈദ്യുത പോസ്റ്റുകളിലും ഇടിച്ച് മറിഞ്ഞത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ് (24) മരിക്കുകയും ചെയ്തു. പഞ്ചനക്ഷത്ര ഹോട്ടലായ എസ്പി ഗ്രാന്‍ഡ് ഡെയ്‌സ് ഉടമയുടെ മകനാണ് ആദര്‍ശ്.

തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശില്‍പ്പ (23) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ന്യൂ തിയേറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകളാണ് ഗൗരി.

ആദര്‍ശ് വാങ്ങിയ പുതിയ വാഹനത്തിന്റെ ചിലവ് താജ് ഹോട്ടലില്‍ കൊഴുപ്പിച്ച ശേഷമാണ് സംഘം വാഹനവുമായി റോഡിലേക്ക് ഇറങ്ങിയത്. ശേഷം ഇവര്‍ക്കൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്ന യുവാവ്, ബെന്‍സ് കാറുമായി മത്സരയോട്ടത്തിന് തുടക്കമിട്ടു. താജ് ഹോട്ടലിന്റെ മുന്നില്‍ നിന്ന് മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് എത്താന്‍ വെറും ഒന്നേമുക്കാല്‍ മിനിറ്റു മാത്രമേ സംഘത്തിന് വേണ്ടി വന്നുള്ളൂ.

അമിത വേഗതയില്‍ പാഞ്ഞ വാഹനം വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് മുന്‍പേ പോയ ഒരു ഓട്ടോറിക്ഷയെ കാര്‍ ഇടിച്ചുമറിക്കുകയും ചെയ്തു. ഇതിനുശേഷം റോഡരികിലെ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്ത ശേഷം സമീപത്തെ മരത്തിലിടിച്ച് വനിതാവികസന കോര്‍പറേഷന്റെ മതില്‍ക്കെട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരും പൊലീസുകാരും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുമെന്നാണ് പൊലീസ് കമീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ അറിയിച്ചു.

സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാറിന് (42) പരുക്കേല്‍ക്കുകയും ചെയ്തു. സജി കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. താന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അമിതവേഗതയിലാണ് സംഘം വന്നതെന്നും സജി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷന്‍ നടത്തി റോഡിലിറക്കിയതാണ് കാര്‍. പുതിയ കാര്‍ വാങ്ങിയതിന്റെ ചിലവായിരുന്നു താജ് ഹോട്ടലില്‍ നടന്നത്. ആദര്‍ശും ഗൗരിയും തിരുവനന്തപുരത്തെ ഒരു കോളേജില്‍ സഹപാഠികളായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റു പെണ്‍കുട്ടികളും ഇതേ കോളേജിലെ വിദ്യാര്‍ഥികളായിരുന്നെന്നും സൂചനയുണ്ട്.


വര്‍ഷങ്ങള്‍ക്ക് മുന്‍പേ, കവടിയാര്‍-വെള്ളയമ്പലം റോഡ് മത്സരയോട്ടത്തിന് പേരുകേട്ടതാണ്. രാത്രി 10 മണിക്ക് ശേഷം വന്‍കിട ബൈക്കുകളിലും കാറിലും എത്തുന്ന സംഘങ്ങള്‍ മരണവേഗത്തിലാണ് ഇതിലൂടെ വാഹനമോടിക്കുന്നത്. പൊലീസ് പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അതൊന്നും ഈ സംഘങ്ങള്‍ കേള്‍ക്കാറില്ല.

മത്സരയോട്ടത്തിന് എത്തുന്നത് പണക്കാരുടെ മക്കളും ബന്ധുക്കളുമായതിനാല്‍, പൊലീസും ഈ ഭാഗത്തോട് അധികം അടുക്കാറില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആറോളം അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

പ്രദേശത്ത് മത്സരയോട്ടത്തിന് എത്തുന്ന സംഘങ്ങള്‍ തമ്പടിക്കുന്നത് സമീപത്തെ കോഫി ഷോപ്പിലാണെന്നും ആരോപണമുണ്ട്. അപകടസമയത്ത് ഈ റോഡിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News