നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് എട്ടാം പ്രതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും.

കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും. ഗൂഢാലോചനയില്‍ ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പേരുകള്‍ മാത്രമാണ് ഉള്ളത്.

ദിലീപാണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്ന് കണ്ടെത്തിയ പൊലീസ് ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന യുവ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം നെടുമ്പാശ്ശേരിക്കടുത്ത് വെച്ച് കാറില്‍ കയറി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.

ആറു ദിവസത്തിനകം കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മൂന്നുമാസത്തിനുള്ളില്‍ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ദിലീപിന്റെ പങ്ക് വ്യക്തമായത്.

അതേസമയം, വിദേശയാത്രക്കായി പാസ്പോർട്ട് തിരികെ ലഭിക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എതിർക്കും. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ദിലീപിന്റെ അപേക്ഷ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News