നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജുവാര്യര്‍ സാക്ഷിയാകുമോ; കുറ്റപത്രം നാളെ സമര്‍പ്പിക്കുമ്പോള്‍ നിര്‍ണായക നീക്കം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും.

കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ദിലീപിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കും.

അതേസമയം കേസില്‍ നടി മഞ്ജുവാര്യര്‍ സാക്ഷിയാക്കില്ലെന്നാണ് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ മഞ്ജുവിനെ സാക്ഷിയാക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക മൊഴിയായിരുന്നു പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന ജീവനക്കാരന്റെ മൊഴി.

എന്നാല്‍ ലക്ഷ്യയിലെ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റി. അതോടൊപ്പം കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി എടുക്കാനുളള നീക്കവും നടന്നില്ല. പള്‍സര്‍ സുനി ചാര്‍ളിയുടെ കോയന്പത്തൂരിലെ വീട്ടിലായിരുന്നു ഒളിവില്‍ താമസിച്ചിരുന്നത്.

ദിലീപിന്റ ഇടപെടല്‍ മൂലമാണ് രണ്ട് നിര്‍ണായക സാക്ഷികളും മൊഴി മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

നാളെ ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന ദിലീപിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്‌പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കും.

നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തില്‍ ദീലിപിന്റെ വിദേശയാത്ര നിര്‍ണായ തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടും. അതേസമയം കേസില്‍ അനുബന്ധ കുറ്റപത്രവും നാളെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും.

അനുബന്ധ കുറ്റപത്രത്തില്‍ 11 പ്രതികളാണുളളത്. ദിലീപ് എട്ടാം പ്രതിയാണ്. 300ല്‍പ്പരം സാക്ഷി മൊഴികളും 450 ലേറെ നിര്‍ണ്ണായക രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാകും.

ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടാകും. പള്‍സര്‍ സുനിയുള്‍പ്പടെ ഏഴു പേര്‍ പ്രതികളായ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം പഴുതടച്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News