തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍ കെണിക്കേസില്‍ പി.എസ്. ആന്റണി കമ്മിഷന്‍ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് എന്‍ സി പിയേയും ശശീന്ദ്രനേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് പി എസ് ആന്‍റണി വ്യക്തമാക്കി. 22 സാക്ഷികളില്‍ 17 പേര്‍ കമ്മിഷന് മുന്നില്‍ ഹാജരായി. കൂടാതെ ഫോണ്‍ വിളി രേഖകളും പരിശോധിച്ചാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെ കുറിച്ച് കമ്മിഷന്‍ പ്രതികരിച്ചില്ലെങ്കിലും എ.കെ ശശീന്ദ്രന് അനുകൂലമാണ് റിപ്പോർട്ട് എന്നാണ് വിവരം.
ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ പാര്‍ട്ടിയുടെ യശസ്സുയര്‍ത്താന്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണവര്‍. റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എന്‍.സി.പിയും ശശീന്ദ്രനും.
കേസിലെ സുപ്രധാന തെളിവായ ശബ്ദരേഖയുടെ ഒര്‍ജിനല്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ വിവാദത്തില്‍പ്പെട്ട ചാനലിന് സാധിച്ചിരുന്നില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്.
മാത്രമല്ല പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയും കമ്മിഷനുമുന്നില്‍ ഹാജരായില്ല. ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ പാര്‍ട്ടിക്ക് രാജ്യത്ത് കിട്ടുന്ന ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ അത് എത്രയും വേഗം വേണമെന്ന ആവശ്യം എന്‍ സി പി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
ശശീന്ദ്രനെതിരേ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക അത് പിന്‍വലിക്കുന്നതിനായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 26 നാണ് ആരോപണത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here