ഹാദിയ കോടതിമുറിയില്‍; നിലപാടിന് കാതോര്‍ത്ത് രാജ്യം #WatchLive

ദില്ലി: മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഹാദിയ സുപ്രീംകോടതിയില്‍ ഹാജരായി.

കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്. കേസില്‍ വാദത്തിനായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയിലെത്തി.

ഹാദിയയുടെ വാദംകേള്‍ക്കുന്നത് അടച്ചിട്ട കോടതി മുറിയിലാകണമെന്ന് ആവശ്യപ്പെട്ട് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എഎം ഖാന്‍വില്‍ക്കറും അംഗങ്ങളായ ബെഞ്ച് ആദ്യം ഈ ഹര്‍ജിയില്‍ തീരുമാനമെടുത്തശേഷമാകും പ്രധാനവിഷയത്തിലേക്ക് കടക്കുക.

കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച നാല് കവറുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന മനഃശാസ്ത്രസമീപനങ്ങള്‍ക്കും സിദ്ധാന്ത ഉപദേശങ്ങള്‍ക്കും ഹാദിയ വിധേയയായെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

ദുര്‍ബലമായ മാനസികാവസ്ഥയാണ് ഹാദിയക്ക് ഉള്ളതെന്നും കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതി ഈ വസ്തുത കണക്കിലെടുത്തിരുന്നെന്നുമാണ് വാദം.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ഹാദിയ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന വാദമാകും ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ ഉന്നയിക്കുക.

ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം ഹൈക്കോടതി വിവാഹം അസാധുവാക്കിയ നടപടി നിലനില്‍ക്കുമോ, സ്വന്തം ഇഷ്ടപ്രകാരമാണോ ഹാദിയ മതംമാറിയതും വിവാഹം കഴിച്ചതും തുടങ്ങിയ വിഷയങ്ങളാണ് കോടതിയുടെ മുന്നിലുള്ളത്.

അതേസമയം, ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് നിലപാടിലാണ് പിതാവ് അശോകന്‍. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷപക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ കോടതിയെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News