പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

അബുദാബിയില്‍ പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് പൗരന് വധശിക്ഷ വിധിച്ചു.

അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ കൊലപാതകം, പീഡനം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി.
പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി.

പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇയാളുടെ ശിക്ഷ പൊതുസ്ഥലത്തുവച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 14 ദിവസത്തിനുള്ളില്‍ പ്രതിയ്ക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം.
വാദം നടക്കുമ്പോള്‍ പാക്ക് പൗരന്‍ കോടതിക്കു മുന്നില്‍ കുറ്റം നിഷേധിച്ചിരുന്നു. പാക്ക് പൗരന്‍ കൃത്യം നടത്തിയത് ഏറെക്കാലത്തെ തയാറെടുപ്പിന് ശേഷമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു.

പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുന്‍പ് മുതല്‍ കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാള്‍ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോള്‍ കുട്ടിയോട് വലിയ സ്‌നേഹപ്രകടനമാണ് കാണിച്ചിരുന്നത്.
സംഭവം നടന്ന ദിവസം, പ്രതി പര്‍ദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്. കുട്ടി പള്ളിയില്‍ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു.

പീഡനശേഷം പിന്നീട് തുണികൂട്ടിച്ചേര്‍ത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നുവെന്നാണ്  പ്രോസിക്യൂഷന്‍ വാദം.

പ്രതിയ്‌ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പര്‍ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കല്‍, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here