തിരുവനനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്നുകൊണ്ട് അജയ് തറയിൽ ചട്ടലംഘനം നടത്തിയതിന്റെ രേഖകൾ പീപ്പിളിന്.ദേവസ്വം ബോർഡ് പ്രസിഡന്റ് ഇല്ലാതെ ബോർഡ് യോഗം കൂടി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതിന്റെ രേഖകളാണ് പുറത്തായിരിക്കുന്നത്.
30.8.2016 ന് ബോർഡ് യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നാണ് മിനിറ്റ്സ് വ്യക്തമാക്കുന്നത്. അതേസമയം അന്നേ ദിവസം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് വന്നിട്ടില്ലെന്നാണ് ടൂർ രേഖകൾ സൂചിപ്പിക്കുന്നത്.
2016 ഒാഗസ്റ്റ് 30 ന് തിരുവനന്തപുരത്ത് ബോർഡ് യോഗം ചേർന്നുവെന്നാണ് മിനിറ്റ്സ് വ്യക്തമാക്കുന്നത്.ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും,അംഗം അജയ് തറയിലും യോഗത്തിൽ പങ്കെടുത്തതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ പ്രയാറിന്റെ ഔദ്യോഗിക ടൂർ രേഖയനുസരിച്ച് അദ്ദേഹം അന്ന് തിരുവനന്തപുരത്ത് എത്തിയിട്ടില്ല.മാത്രമല്ല രാവിലെ 6 മണിക്ക് വാസസ്ഥലമായ ചിതറയിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയി.
കുളത്തൂപ്പുഴയിലെ ദേവസ്വം ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവസ്വംഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷം ചിതറയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.ടൂർ ഡയറി അനുസരിച്ച് അന്നേദിവസം പ്രയാർ പിന്നീട് എങ്ങും പോയിട്ടുമില്ല.
അപ്പോൾ എങ്ങിനെയാണ് 30.8.2016 ന് തിരുവനന്തപുരത്ത് വച്ച് ബോർഡ് പ്രസിഡന്റ് ഇല്ലാതെ അജയ് തറയിൽ തനിയെ ബോർഡ് യോഗം ചേരുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് എന്ന ചോദ്യംഉയരുകയാണ്.
ചേർന്നുവെന്ന് പറയുന്ന ബോർഡ് യോഗത്തിൽ തിരുവല്ല ഗ്രൂപ്പിലെ കവിയൂർ ദേവസ്വം നിയമനങ്ങളും,ദേവസ്വത്തിന്റെ വിവിധ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് അപേക്ഷ നൽകാൻ തീരുമാനിക്കുകയും ചെയ്തു.
ഫലത്തിൽ ബോർഡ് പ്രസിഡന്റ് ഇല്ലാതെ, അംഗമായിരുന്ന അജയ് തറയിൽ ഒറ്റക്ക് യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രസിഡന്റിന്റെ ഒപ്പ് വ്യാജമായി ചമക്കുകയുമായിരുന്നു എന്നു വേണം കരുതാൻ.
അതല്ലെങ്കിൽ പ്രയാറിന്റെ അനുമതിയോടെ യോഗം ചേർന്നതായി രേഖകൾ ഉണ്ടാക്കി സെക്രട്ടറിയുടെ ഒപ്പും ചേർത്ത് മിനിറ്റ്സാക്കി.രണ്ടായാലും നടപടിക്രമം ചട്ടവിരുദ്ധമാണ്.യോഗം ചേർന്നുവെന്ന് ചൂണ്ടിക്കാട്ടി ഇരുവരും യാത്രാബത്തയും കൈപ്പറ്റിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here