വീണ്ടും മുസ്ലീംവിരുദ്ധ പരാമര്‍ശവുമായി ട്രംപ്; മാപ്പ് പറയണമെന്ന് ബ്രിട്ടണ്‍

വാഷിംഗ്ടണ്‍: വീണ്ടും മുസ്ലീംവിരുദ്ധ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മുസ്ലീംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ റീട്വീറ്റ് ചെയ്താണ് ട്രംപ് വിവാദത്തില്‍പ്പെട്ടത്.

ബ്രിട്ടണ്‍ ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്നു വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്.

മുസ്ലീം അഭയാര്‍ഥി, ഡച്ചുകാരനായ കുട്ടിയെ ക്രച്ചസില്‍നിന്നും വീഴ്ത്തിയ ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഫ്രാന്‍സണിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ ഇത് വ്യാജ വീഡിയോയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അക്രമി അഭയാര്‍ഥി അല്ലെന്നായിരുന്നു ഡച്ച് അധികൃതരുടെ വിശദീകരണം.

വിശുദ്ധ മറിയത്തിന്റെ രൂപം തകര്‍ക്കുന്നതിന്റെ വീഡിയോയാണ് ട്രംപ് രണ്ടാമത് റീട്വീറ്റ് ചെയ്തത്. 2013ല്‍ യുടൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണിത്.

ഇതേ കാലത്ത് ഈജിപ്തില്‍ കലാപത്തിനിടയാക്കിയ സംഭവമാണ് മൂന്നാമത്തെ ട്വീറ്റ്. അലക്‌സാന്‍ഡ്രിയയില്‍ ഒരു കെട്ടിടത്തില്‍നിന്നും ഒരു കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ട്രംപ് മാപ്പ് പറയണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. ഇത്തരം നിലപാട് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News