ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നത് ബിജെപിയുടെ ഉത്തര്‍പ്രദേശില്‍ എന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍.
കണക്കുകള്‍ പ്രകാരം, 4889 കൊലപാതകങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഇത് ദേശീയ ശരാശരിയുടെ 16.1 ശതമാനത്തോളം വരും. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ 14.5 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബലാത്സംഗം, പീഡനശ്രമം, ആക്രമണം എന്നിങ്ങനെ 49889 കേസുകള്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിനു തൊട്ടു പിന്നിലായി മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 312513 കേസുകളാണ് ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സ്ത്രീ പീഡനന കേസുകളില്‍ മധ്യപ്രദേശും ഒട്ടും പിന്നിലല്ല. 2016 നെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങളുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. 4816 ബലാത്സംഗ കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. കൊലപാതക കേസുകളില്‍ ഉത്തര്‍രപ്രദേശിനു പിന്നില്‍ ബിഹാര്‍ ആണ്. ഒരു വര്‍ഷത്തിനിടെ 2581 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ 9.5 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശ്(8.9), മഹാരാഷ്ട്ര(8.8) എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ കുറ്റകൃത്യ നിരക്ക് 8.7 ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണിത്.
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കുറ്റകൃത്യങ്ങളുടെ നിരക്കു കുറയുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറ്റകൃത്യ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദുയുവവാഹിനിയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് മുന്‍പ് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here