കുഞ്ഞിന്‍റെ മൃതദേഹവും വയറ്റിലിട്ട് അമ്മ ക‍ഴിഞ്ഞത് 15 വര്‍ഷം 

ഇല്ലാതാക്കിയ കുഞ്ഞ് അമ്മയുടെ വയറ്റില്‍ പറ്റിപ്പിടിച്ചുകിടന്നത് നീണ്ട 15 വര്‍ഷം. നാഗ്പൂരില്‍നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത.

കടുത്ത വയറുവേദനയും ഛര്‍ദിയും സഹിക്കാനാകാതെ വന്നപ്പോഴാണ് 52 കാരിയായ വീട്ടമ്മ ആശുപത്രിയിലെത്തുന്നത്. വര്‍ഷങ്ങളായി തുടരുന്ന വയറുവേദനയ്ക്ക് ഇവര്‍ പല ഡോക്ടര്‍മാരെ കണ്ടെങ്കിലും ഇതുവരെ പ്രയോജനം ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷമായി നിര്‍ത്താത്ത ഛര്‍ദി കൂടി ആയതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയയായത്.

സ്‌പെഷലിസ്റ്റ് ഡോക്ടറെക്കണ്ട സ്ത്രീയും ബന്ധുക്കളും ആ വിവരം ഞെട്ടലോടെയാണ് അറിഞ്ഞത്. വയറ്റിലുള്ളത് ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം.

ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചപ്പോഴാണ് അവരാ രഹസ്യം പറഞ്ഞത്. 15 വര്‍ഷം മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ട്ട് ചെയ്ത് കളഞ്ഞിരുന്നതായാണ് ഇവരോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഗര്‍ഭഛിദ്രം നടത്തിയപ്പോള്‍ വെളിയില്‍ പോകാതിരുന്ന കുഞ്ഞിന്റെ മൃതദേഹം ആയിരുന്നു സ്ത്രീ, ഇത്രകാലവും വയറ്റില്‍ ചുമന്നത്.

ഏറെക്കുറെ വളര്‍ച്ചയെത്തിയ ശിശുവിന്റെ മൃതദേഹമാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൃതദേഹം ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

സ്ത്രീയുടെ ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തിയാണ് മൃതദേഹം വയറ്റിലുണ്ടായിരുന്നത്. കല്ലുപോലൊരു വസ്തു വയറ്റിലുള്ളതായാണ് സിടി സ്‌കാനിങ്ങില്‍ കണ്ടതെന്ന് നാഗ്പൂരിലെ ഡോക്ടര്‍ നീലേഷ് ജുനാകര്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഉറച്ചു പോയിരുന്നു. ശസ്ത്രക്രിയക്കുശേഷമാണ് അത് സ്റ്റോണ്‍ ബേബി എന്ന അപൂര്‍വ പ്രതിഭാസമാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്.

ഗര്‍ഭപാത്രത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ സ്റ്റോണ്‍ ബേബിയായി മാറുന്നത്. അബോര്‍ഷന് ശേഷം പുറത്തു പോകാതെ ശരീരത്തിനുള്ളില്‍ത്തന്നെ കല്ലിച്ച് കിടക്കുകയാണ് ഇതിന്റെ രീതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റോണ്‍ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും.

ഇതിന് ചുറ്റും അമ്മയുടെ ശരീരത്തില്‍നിന്നുള്ള ലവണാംശങ്ങള്‍ അടിഞ്ഞുകൂടി അണുബാധയ്‌ക്കെതിരേ കവചം തീര്‍ക്കുകയും ചെയ്യും. ഇതാണ് ഇവിടെയും സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News