ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അപകടസാധ്യതയെന്ന് യുടിഐ പരസ്യം; പ്രതിഷേധം ശക്തം

ദില്ലി: ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ അവ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറ്റണമെന്ന യുടിഐ പരസ്യത്തിനെതിരെ വന്‍ പ്രതിഷേധം.

ബാങ്കുകളുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യുന്ന പരസ്യം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യുടിഐ നല്‍കിയതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. രാജ്യത്തെ സാധാരണക്കാരുടെ 106 ലക്ഷം കോടി രൂപ നിക്ഷേപമുള്ള പൊതുമേഖല, സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന് യുടിഐ കൂട്ടുനില്‍ക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

പാപ്പരാകുന്ന ധനസ്ഥാപനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ എഫ്ആര്‍ഡിഐ ബില്‍ (ദ ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍)2017 കൊണ്ടുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞമാസം പത്രങ്ങളില്‍ യുടിഐ പരസ്യം പ്രത്യക്ഷപ്പെട്ടത്.

രാജ്യത്തെ ബാങ്കുകള്‍ കിട്ടാക്കടഭാരത്താല്‍ ഞെരുങ്ങുകയാണ്. 11 ലക്ഷം കോടിയോളം രൂപ കോര്‍പറേറ്റുകളുടെ കിട്ടാക്കടം നിലനില്‍ക്കുന്നു. ഇത് തിരിച്ചുപിടിക്കാന്‍ തയ്യാറാകാതെ ജനങ്ങളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍നീക്കം. ബാങ്കുകള്‍ ഏതുനിമിഷവും പാപ്പരായേക്കാം. അതിനാല്‍ നിക്ഷേപങ്ങള്‍ എടുത്ത് യുടിഐയില്‍ ഇട്ടാല്‍ മതിയെന്നാണ് പരസ്യം.

യുടിഐ പരസ്യത്തില്‍ തെറ്റൊന്നുമില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചാല്‍ അത്, പൊതുമേഖല ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എഫ്ആര്‍ഡിഐ ബില്ലെന്ന് സര്‍ക്കാര്‍തന്നെ അംഗീകരിക്കുന്നതിനുതുല്യമാകും.

ബാങ്കിങ് മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന പരസ്യം നല്‍കിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്യണം. എസ്ബിഐ, എല്‍ഐസി, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ പൊതുമേഖല സ്ഥാപനങ്ങളാണ് യുടിഐ ഫണ്ടിന്റെ പ്രൊമോട്ടര്‍മാര്‍.

എഫ്ആര്‍ഡിഐ ബില്ലിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ 2016ലാണ് പുറത്തുവിട്ടത്. നോട്ടുനിരോധനം വഴി ബാങ്കുകളില്‍ എത്തിയ പണംകൂടി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനാണ് നീക്കം.

ബാങ്ക് നിക്ഷേപത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ബില്ലിലെ വ്യവസ്ഥകള്‍ സൃഷ്ടിക്കുക. പാപ്പരാകുന്ന ബാങ്കുകളിലെ നിക്ഷേപം, അഞ്ചുവര്‍ഷം കഴിഞ്ഞുമാത്രം തിരിച്ചുനല്‍കിയാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here