കോഴിക്കോട്: ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. നിയമ പോരാട്ടത്തിന്റെ വിജയമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മഹിജ പ്രതികരിച്ചു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മഹിജ പറഞ്ഞു.
കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഇന്നാണ് സുപ്രീംകോടതിയെ അറിയിച്ചത്. അധിക ജോലി ഭാരം ഉള്ളതിനാല്‍ കേസ് ഏറ്റെടുക്കില്ലെന്നായിരുന്നു സിബിഐയുടെ ആദ്യ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ മാതാപിതാക്കളും ആവശ്യം ശക്തമാക്കിയതോടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് അനുകൂല തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടു.
തീരുമാനം അറിയിക്കാന്‍ വൈകിയാല്‍ അന്വേഷണത്തിന് ഉത്തരവ് ഇടേണ്ടി വരുമെന്നും കോടതി അറിയിച്ചു. അതേ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാമെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.
വൈകി വന്ന തീരുമാനത്തെ സുപ്രീംകോടതി വിമര്‍ശിച്ചു. ജൂണ്‍ 15നാണ് അന്വേഷണം സിബിഎയ്ക്ക് വിട്ട് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്ന് മുതല്‍ അഞ്ച് മാസം വരെ കേസ് ഏറ്റെടുക്കാന്‍ സിബിഐ അനാവശ്യമായി വൈകി. ക്രിമിനല്‍ കേസിലെ നിര്‍ണ്ണായകമായ തെളിവുകള്‍ നഷ്ട്ടപ്പെടാന്‍ ഇത് ഇടയാക്കിയെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
കേസിലെ രണ്ടാം പ്രതിയായ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന് ജാമ്യം നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ജിഷ്ണിവിന്റെ മാതാപിതാക്കളുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങി പ്രതികളുടെ ജാമ്യം റദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സിബിഐയ്ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ 2016 ജനുവരി ആറിനാണ് കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here