നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കും അമലാ പോളിനും ഫഹദിനുമെതിരെ എഫ്‌ഐആര്‍

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ബിജെപി എംപി സുരേഷ് ഗോപി, നടന്‍ ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പിച്ചത്.

സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. 2010ലും 2016ലും ആണ് 80 ലക്ഷം രൂപ വില വരുന്ന രണ്ട് ആഡംബര വാഹനങ്ങള്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്ത്.

പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി കാറുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here