സൗദിയില്‍ നിയമലംഘകരായ പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ്

സൗദി അറേബ്യയില്‍ നിയമലംഘകരായ വിദേശ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന കരാര്‍ കമ്പനികള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പദ്ധതി പ്രദേശങ്ങളിലുളള തൊഴിലാളികള്‍ക്കിടയില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന വര്‍ക്ക്‌സൈറ്റുകളില്‍ നിയമ ലംഘകരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ സാധാരണ പരിശോധന ഉണ്ടാവില്ല.

ഇവിടെ സുരക്ഷിത താവളമായാണ് നിയമ ലംഘകര്‍ കാണുന്നത്. ഇഖാമ, ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ നിയമ ലംഘകര്‍ക്ക് ചെലവ് ഇല്ലാത്തതിനാല്‍ വന്‍കിട പദ്ധതികളില്‍ സബ് കോണ്‍ട്രാക്ട് എടുക്കുന്നവര്‍ നിയമ ലംഘകരെ നിയമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നും ഇവിടങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

രാജ്യത്തെ മുഴുവന്‍ കരാര്‍ കമ്പനികളും വിദേശ തൊഴിലാളികളുടെ താമസതൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News