ഗുജറാത്ത്: രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

ഗുജറാത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാള്‍ വോട്ടെടുപ്പ്.

സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലടക്കം മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പോളിങ്ങ് ബൂത്തിലെത്തും. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്

രാജ്യം ഉറ്റ് നോക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കും. ഇന്ന് വൈകുന്നേരം നാല് മണിയോടെ പരസ്യപ്രചാരണം സമാപിക്കും. വടക്കന്‍ ഗുജറാത്തിലെ 32 സീറ്റുകളും മധ്യഗുജറാത്തിലെ 64 സീറ്റുകളുമാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്.2 കോടി 22 ലക്ഷത്തിലേറെയാണ് വോട്ടര്‍മാര്‍.

ഉപമുഖ്യ മന്ത്രി നിധിന്‍ പട്ടേല്‍,ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. അഹമദാബാദിലെ 20 നിയമസഭാ മണ്ഡലങ്ങളും ഒബിസി വിഭാഗത്തിന് സ്വാധീനമുള്ള വടക്കന്‍ ഗുജറാത്തിലെ മണ്ഡലങ്ങളും ബിജെപിയെ സംബന്ധിച്ചടത്തോളം വളരെയേറെ പ്രാധാന്യമുണ്ട്.

93 മണ്ഡലങ്ങളില്‍ 54 സ്ഥലങ്ങളില്‍ 2012ല്‍ വിജയിച്ചത് ബിജെപിയാണ്.കോണ്‍ഗ്രസിന് 2012ല്‍ അല്‍പ്പമെങ്കിലും മുന്നേറ്റം നല്‍കിയ വടക്കന്‍ ഗുജറാത്തിലാണ് ഇപ്പോഴും രാഹുല്‍ഗാന്ധി പ്രതീക്ഷ വയ്ക്കുന്നത്. ഈ മേഖലയിലെ 32 സീറ്റില്‍ 17ലും വിജയിക്കാന്‍ കോണ്‍ഗ്രസിനായിരുന്നു. ബിജെപിയ്ക്ക് ലഭിച്ചത്15 സീറ്റ് മാത്രം.

ഇത്തവണ ഒബിസി വിഭാഗങ്ങളുടെ പിന്തുണകൂടിയാകുമ്പോള്‍ സീറ്റ് നില വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ കോണ്‍ഗ്രസ് പങ്ക് വയ്ക്കുന്നു.ആദ്യ തവണ വോട്ടിങ്ങ് മെഷീനെതിരെ ഉണ്ടായ വ്യാപക പരാതി ഇത്തവണ ഉണ്ടാകാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മുന്നൊരുക്കം നടത്തുന്നതായി അറിയിച്ചു.

25,558 പോളിങ്ങ് സ്റ്റേഷനുകളാണ് സജീകരിച്ചിരിക്കുന്നത്. കനന്ന സുരക്ഷയും മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.സുരക്ഷ പരിഗണിച്ച് കൊട്ടികലാശത്തിന്റെ ഭാഗമായി കോണ്‍ഗ്രസും ബിജെപിയും നടത്താനിരുന്ന റോഡ് ഷോകള്‍ക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here