തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; അമ്പത് പവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു;ഗൃഹനാഥന്‍ പരിക്കേറ്റ് ആശുപത്രിയില്‍

എറണാകുളം: തൃപ്പൂണിത്തുറയിൽ  വീട്ടുകാരെ കെട്ടിയിട്ട് വൻകവർച്ച. അൻപതു പവനിലധികം സ്വർണാഭരണങ്ങളും, ഇരുപതിനായിരം രൂപയും, അഞ്ചു മൊബൈൽ ഫോണുകളുമാണ് കവർന്നത്. കമ്പി വടികൊണ്ട് തലയ്ക്കടിയേറ്റ ഗ്രഹനാഥൻ  നന്ദകുമാറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു കവർച്ചനടന്നത്. വീടിന്റെ മുൻഭാഗത്തെ  ജനൽ ചില്ലുകൾ തകർത്ത ശേഷം, ജനലഴി അറുത്തു മാറ്റിയാണ് സംഘം അകത്തുകടന്നത്. കവർച്ചയെ ചെറുക്കാൻ ശ്രമിച്ച ഗൃഹനാഥന്റെ തലയ്ക്ക് കമ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു . തുടർന്ന് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കെട്ടിയിട്ട് നില വിളിക്കാതിരിക്കാൻ വായിൽ തുണി തിരുകി . തുടർന്ന് കവർച്ച നടത്തി സംഘം കടന്നു കളയുകയായിരുന്നു.

50 പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയും അഞ്ച് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ പത്തംഗ  സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം.
കവർച്ചക്കാർ ഹിന്ദിയിലും തമിഴിലും ആണ് സംസാരിച്ചതെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട് . സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു .
  കഴിഞ്ഞദിവസം  പുല്ലേപ്പടിയിൽ സമാനരീതിയിൽ കവർച്ച നടന്നിരുന്നു. ഈ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ തന്നെ വിപുലീകരിച്ച്, തൃപ്പൂണിത്തുറ കവർച്ചയും അന്വേഷിക്കാൻ ചുമതലപ്പെടുത്തി.
 തൃപ്പൂണിത്തുറ ഹിൽ പാലസിന് സമീപം ഒരേക്കർ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത് . സമീപത്തുതന്നെ  നിരവധി വീടുകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ജനവാസം ഏറെയുള്ള പ്രദേശമാണിത്.
ഗൃഹനാഥനെ കൂടാതെ  അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News