സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ കണ്ടെത്തലുകളും അതിന്മേലുള്ള തുടർനടപടികളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ് നേതാവുകൂടിയായ പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്കു വേണ്ടി ഹാജരാകുക.

സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

താൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണ ഉത്തരവും തുടർനടപടികളും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സരിതയുടെ കത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.

സരിതയുടെ കത്ത് വ്യാജമായതിനാൽ അതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളും റദ്ദാക്കണം. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഉമ്മൻചാണ്ടിക്കുവേണ്ടി കോൺഗ്രസ് നേതാവുകൂടിയായ പ്രമുഖ അഭിഭാഷകൻ കപിൽ സിബലാകും ഹൈക്കോടതിയിൽ ഹാജരാകുക.

കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും ഒട്ടേറെ പ്രമുഖകോൺഗ്രസ് നേതാക്കൾക്കെതിരെയും ഗുരുതരമായ കണ്ടെത്തലുകളു ണ്ടായിരുന്നു.

ഉമ്മൻചാണ്ടി അടക്കമുള്ളവർ നടത്തിയ അധികാര ദുർവിനിയോഗവും ലൈംഗിക ചൂഷണവും വിശദമാക്കുന്ന റിപ്പോർട്ടിൻമേൽ സർക്കാർ തുടർ നടപടികൾ ആരംഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി റിപ്പോർട്ടിനെതിരെ കോടതിയെ സമീപിച്ചത്. ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ഷാജി പി ചാലി പിന്മാറി. മറ്റൊരു ബഞ്ചാകും കേസ് പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here