എറണാകുളത്തെ കവർച്ചക്ക് പിന്നിലെ സംഘത്തെ തേടി കേരള പോലീസ് പൂനെയിലെത്തി .അഞ്ച് എസ് ഐ മാരടങ്ങുന്ന സംഘമാണ് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ പൂനെയിൽ അന്വേഷണം നടത്തുന്നത് .
പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ ചൗഹാൻ ഗ്യാങ്ങാണ് കവർച്ചക്ക് പിന്നിൽ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2009 ൽ ഇതേ സംഘം തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിൽ സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു .
തൃപ്പൂണിത്തുറയ്ക്കടുത്ത് ഏരൂരിലും, പുല്ലേപ്പടി യിലുമായി അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു കവർച്ചകൾ നടന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷണ സംഘത്തിന്റെ തെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു . ഈ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് നിഗമനത്തിൽ പോലീസെത്തിയത് മാത്രവുമല്ല സംഘം ഹിന്ദിയിലാണ് സംസാരിച്ചതെന്ന് കവർച്ചക്കിരയായവർ മൊഴി നൽകിയിരുന്നു .
2009 ഇതേ സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു . കവർച്ചാ രീതിയും, കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശകലനം ചെയ്തു വരികയാണ് . ഇതേത്തുടർന്നാണ് അന്വേഷണം പൂനെ കേന്ദ്രമായ ചൗഹാൻ ഗ്യാങ്ങിലേക്ക് എത്തിയത് .
വികാസ് ഗോഡാ ജി ചൗഹാൻ എന്നയാളാണ് ക്രിമിനൽ സംഘത്തിന്റെ തലവൻ. 2009 ൽ ഇയാളെ കേരള പൊലീസ് പിടികൂടുകയും മഹാരാഷ്ട്ര പോലീസിന് കൈമാറുകയും ചെയ്തിരുന്നു . ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ അടുത്തിടെ ജയിൽമോചിതനായ തായാണ് വിവരം.
ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിനായി അഞ്ച് എസ്ഐമാർ അടങ്ങുന്ന സംഘം പൂനെയിൽ എത്തിയത്. ഒപ്പം മോഷണ സംഘത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ഒപ്പം ലോഡ്ജുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസ് പരിശോധന തുടരുന്നു.
സംഘം കേരളം വിട്ടിട്ടില്ല എന്ന സംശയവും പോലീസിനുണ്ട് . ഒരു മൊബൈൽ ഫോൺ മാത്രമാണ് സംഘം ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ നമ്പർ തിരിച്ചറിഞ്ഞ് പ്രതികളിലേക്ക് എത്താൻ സൈബർ വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here