ദിലീപിന്റെ കുരുക്ക് മുറുകുന്നു; റിമി ടോമിയുടെയും കുഞ്ചാക്കോ ബോബന്റേയും മഞ്ജുവിന്റേയും മൊഴികള്‍ പുറത്ത്; നിര്‍ണായകമായി റിമിയുടെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കൂടുതല്‍ താരങ്ങളുടെ മൊഴികള്‍ പുറത്ത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഗായിക റിമി ടോമിയുടെ മൊഴിയാണ് പുറത്തായത്.

ദിലീപും കാവ്യയും തമ്മിലുളള വിവാഹപൂര്‍വ്വ ബന്ധം സംബന്ധിച്ചും മൊഴിയിലുണ്ട്. മഞ്ജുവാര്യരുടെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ദിലീപ് ആവശ്യപ്പെട്ടതായി നടന്‍ കുഞ്ചാക്കോ ബോബനും അന്വേഷണസംഘത്തിന് മൊഴി നല്‍കി.

കാവ്യയുമായുളള ബന്ധം ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചതാണ് നടിയെ ആക്രമിക്കാന്‍ കാരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന താരങ്ങളുടെ മൊഴികളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപും കാവ്യയും മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത സൗഹൃദമുളള ഗായിക റിമി ടോമിയുടെ മൊഴിയും ഇത് പൂര്‍ണമായും വ്യക്തമാക്കുന്നതാണ്.

2010ല്‍ അമേരിക്കയില്‍ നടന്ന ഷോയില്‍ ദിലീപിനും കാവ്യയ്ക്കും ആക്രമിക്കപ്പെട്ട നടിക്കുമൊപ്പം താനും പോയിരുന്നു. അന്ന് കാവ്യയും താനും നടിയും താമസിച്ചിരുന്ന മുറിയിലേക്ക് ദിലീപ് രാത്രി ഒരു മണിയോടെ എത്തി. കാവ്യയും ദിലീപും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയ ശേഷം കുറെകഴിഞ്ഞാണ് തിരികെയെത്തിയത്.

2012 ഫെബ്രുവരി 12ന് മഞ്ജുവാര്യരും സുഹൃത്തുക്കളും നടിമാരുമായ സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ദാസും ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തി കാവ്യയുമായുളള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ നടന്ന കാര്യങ്ങള്‍ മഞ്ജുവാര്യരെ അറിയിച്ചു.

2013ലെ അമ്മ ഷോയുടെ റിഹേഴ്‌സിലിനിടെ കാവ്യയും ദിലീപും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യര്‍ക്ക് അയച്ചു കൊടുത്ത സംഭവവും റിമിയുടെ മൊഴിയിലുണ്ട്. മാത്രമല്ല, നടി ആക്രമിക്കപ്പെട്ട വിവരം കാവ്യയോട് പറഞ്ഞപ്പോള്‍, വാര്‍ത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംക്ഷയോ കാവ്യയ്ക്കുണ്ടായില്ലെന്നും റിമിയുടെ മൊഴിയിലുണ്ട്.

അതേസമയം, മഞ്ജുവാര്യരുടെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടതായി കുഞ്ചാക്കോ ബോബനും മൊഴി നല്‍കിയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം മഞ്ജു അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ദിലീപ് പറഞ്ഞതായും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി.

ദിലീപും കാവ്യയും തമ്മിലുളള വിവാഹപൂര്‍വ്വ ബന്ധം അറിയാമായിരുന്നുവെന്നും അതാണ് കുടുംബബന്ധം തകരാന്‍ കാരണമെന്നും മഞ്ജുവിന്റെ മൊഴിയിലും വ്യക്തം. മഞ്ജുവിന്റെ സുഹൃത്തുക്കളായ സംയുക്താ വര്‍മ്മയില്‍ നിന്നും ഗീതു മോഹന്‍ദാസില്‍ നിന്നും അന്വേഷണസംഘം എടുത്ത മൊഴിയും സമാനമായ കാര്യങ്ങളാണ് നല്‍കിയിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശക്തമായ മൊഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here