2000 രൂപ നോട്ട് പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ; അച്ചടിച്ചിട്ടും പുറത്തുവിടാത്തത് 2.46 ലക്ഷം കോടിയുടെ നോട്ടുകള്‍

ഉയര്‍ന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനോ അച്ചടി നിര്‍ത്തിവെയ്ക്കാനോ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേക്ക് നോട്ടിന്‍റെ അച്ചടി നിര്‍ത്തിവെയ്ക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോഫ്ലാഷ് വെളിപ്പെടുത്തുന്നു.

ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ എട്ട് വരെ 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചുവെന്നാണ് ലോക്സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. 500 രൂപയുടെ 16,957 ദശലക്ഷം നോട്ടുകളാണ് ഇക്കലായളവില്‍ അച്ചടിച്ചത്. ഇതിന്‍റെ രണ്ടിന്‍റെയും ആകെ തുക 15.78 ലക്ഷം കോടി രൂപ വരും.

ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്. അതേസമയം വിപണിയിലുള്ള 5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ആര്‍ ബി ഐയുടെ നീക്കം.

ക‍ഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. 98 ശതമാനം ഇടപാടുകളും നോട്ടുകള്‍ വഴി നടക്കുന്ന രാജ്യത്ത് പ്രധാനമന്ത്രിയുടെ രാത്രി പ്രഖ്യാപനം സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോ‍ഴും മറികടക്കാനായിട്ടില്ല.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവേട്ടയെന്ന സ്വപ്നം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതിന് പിന്നാലെയാണ് ഡീ മോണട്ടൈസേഷനിലൂടെ പിറവികൊണ്ട 2000 രൂപാ നോട്ടും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here