താരത്തെ പുറത്താക്കാന്‍ കളത്തിന് പുറത്ത് കോച്ചിന്റെ കളി; ഒടുവില്‍ കോച്ചിനെതിരെ നടപടി

ചുളുവില്‍ പെനാല്‍റ്റി ഒപ്പിച്ചെടുത്ത് ഗോള്‍ നേടാനായി എതിരാളിയുടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വീഴ്ച്ച അഭിനയിച്ച് ശിക്ഷാ നടപടി വാങ്ങിക്കൂട്ടിയ വമ്പന്‍ കളിക്കാരെ നമുക്കറിയാം. എന്നാല്‍ അവരെയൊക്കെ നിഷ്പ്രഭനാക്കുന്ന മട്ടില്‍ ഒരു പരിശീലകന്‍ വീഴ്ച്ച അവതരിപ്പിച്ചത് ആദ്യമായിരിക്കണം.

ഇന്നലെ ജര്‍മന്‍ കപ്പ് മത്സരത്തിനിടെ വിവാദ സംഭവങ്ങള്‍ നടന്നതിങ്ങനെ:

ഡിഎഫ്ബി പോക്കാലിന്റെ പ്രീ ക്വാര്‍ട്ടറില്‍ ബയര്‍ ലേവര്‍ കൂസനും ബൊറൂസിയ മൊന്‍ഷന്‍ ഗ്ലാഡ്ബാഹും തമ്മിലുള്ള മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിറ്റ്. പുറത്തുപോയ പന്തിനായി ഓടിയ ഗ്ലാഡ്ബാഹിന്റെ ഡെനീസ് സഖറിയായുടെ കൈ അബദ്ധത്തില്‍ ലേവര്‍ കൂസന്റെ കോച്ച് ഹൈക്കോ ഹെര്‍ലിഷിന്റെ പുറത്തൊന്ന് തട്ടി.

ഷോക്കടിച്ചതുപൊലെ കോച്ച് കറങ്ങി വീണു. എന്താണ് സംഭവിച്ചതെന്നറിയാതെ കളിക്കാരും റഫറിയും ലൈന്‍ റഫറിമാരും പരിഭ്രാന്തരായി. ഒപ്പം ആയിരകണക്കിന് കാണികളും. സഖറിയാസിനെ പുറത്താക്കണമെന്ന് ലവര്‍ കൂസന്‍ താരങ്ങള്‍. റഫറിയും മാച്ച് ഒഫിഷ്യല്‍സും തമ്മില്‍ ചര്‍ച്ച.

ഇതിനിടെ ടെലിവിഷന്‍ ചാനലുകള്‍ ആ രംഗം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഹെര്‍ലിഷിന്റെ കള്ളി പൊളിഞ്ഞു. സഖറിയക്ക് ചുവപ്പുകാര്‍ഡ് വാങ്ങികൊടുക്കാന്‍ ഹെര്‍ഷല്‍ വീഴ്ച അഭിനയിച്ചതാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

ഹെര്‍ഷലിന്റെ വീഴ്ച നാടകം കരുതിക്കൂട്ടിയാണെന്ന് മനസിലാക്കിയ ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് എത്തിക്ക്‌സ് സമിതി അച്ചടക്ക നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയുമായി ബന്ധമുള്ള വ്യക്തിയാണ് ഹൈക്കോ ഹെര്‍ഷല്‍. ഇദ്ദേഹത്തിന്റെ ഭാര്യ സംഗീത ബംഗാളില്‍ നിന്ന് ജര്‍മനിയില്‍ കുടിയേറിയ കുടുംബാഗമാണ്.

തൊണ്ണൂറുകളുടെ അവസാനത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനു കളിക്കുമ്പോള്‍ മത്സരത്തിനിടയില്‍ കുഴഞ്ഞുവീണ ഹെര്‍ലിഷിന് മാരകമായ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ഹെര്‍ഷല്‍ വീണ്ടും ബുന്ദസ് ലിഗ ടോപ്പ് സ്‌കോററായത് ചരിത്രം.

കളിക്കളത്തിനുള്ളില്‍ ഒട്ടേറെ സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിച്ച ഹെര്‍ഷലാണിപ്പോള്‍ കളത്തിന് പുറത്തെ കളിയിലൂടെ അപഹാസ്യനായി തീര്‍ന്നത്. അച്ചടക്ക നടപടി നേരിടുന്ന ഹെര്‍ഷല്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പപേക്ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News