കുറ്റം സമ്മതിച്ച് ഫഹദ് ഫാസില്‍; പിഴയൊടുക്കാന്‍ തയ്യാര്‍; വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പുക്കേസില്‍ ഫഹദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. ആള്‍ജാമ്യത്തിലും 50,000 രൂപ ബോണ്ടിലുമാണ് ഫഹദിനെ വിട്ടയച്ചത്.

കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് രാവിലെ പത്തുമണിയോടെ പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫഹദ് ഹാജരായിരുന്നു. ഐജിയും എസ്പിയും അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തത്.

ചോദ്യംചെയ്യലില്‍ ഫഹദ് കുറ്റം സമ്മതിച്ചു. പിഴയൊടുക്കാന്‍ തയ്യാറാണെന്നും അറിയാതെ പറ്റിയ തെറ്റാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

കേസില്‍, കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പുറത്ത് പോകുന്നതിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമുതി വാങ്ങണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്.

വ്യാജരേഖകള്‍ ഉപയോഗിച്ച് ഫഹദ് ആഡംബര കാര്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.

ആഡംബര വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇരുപത് ലക്ഷം രൂപ വരെ നികുതി നല്‍കണം. എന്നാല്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ച് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയും പുതുച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചിട്ടുണ്ട്. വ്യാജ വിലാസത്തില്‍ ഔഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്താണ് സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയത്. ഇതേ കാറാണ് എംപി എന്ന നിലയില്‍ സുരേഷ് ഗോപി ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News