ഓഖി ദുരന്തം; നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം തീരപ്രദേശങ്ങളില്‍

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി സംസ്ഥാനത്ത് എത്തിയ കേന്ദ്രസംഘം ദുരന്തബാധിത തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം തുടങ്ങി.

കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത്. മൂന്നുടീമുകളായെത്തിയ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 29 വരെ കേന്ദ്രസംഘം കേരളത്തിലുണ്ടാകും.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനായി കേന്ദ്രസംഘം എത്തിയത്. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായാണ് കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടം വിലയിരുത്തുന്നത്.

രാവിലെ തിരുവനന്തപുരത്ത് എത്തിയ സംഘം റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, ജില്ലാ കളക്ടര്‍ വാസുകി എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തിയശേഷമാണ് ദുരന്തബാധിതമേഖലകളില്‍ സന്ദര്‍ശനം ആരംഭിച്ചത്.

തിരുവനന്തപുരത്തെ പൂന്തുറയില്‍ എത്തിയ കേന്ദ്രസംഘം പള്ളി വികാരിയുമായും മല്‍സ്യത്തൊഴിലാളി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സംഘം മരണമടഞ്ഞതും കാണാതായതുമായ മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.

മരണമടഞ്ഞവരുടെ ആശ്രിതരുമായി സംഘത്തലവന്‍ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്ക് സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തീരദേശത്തുണ്ടായ നാശനഷ്ടവും സംഘം വിലയിരുത്തി.

ബീമാപള്ളി, ശംഖുമുഖം, വേളി തുടങ്ങിയസ്ഥലങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി. കേന്ദ്രസംഘം താമസിക്കുന്ന ഹോട്ടലില്‍ വിവിധ വകുപ്പുതലവന്‍മാരുമായി അവലോകനയോഗവും ചേര്‍ന്നു. അടുത്ത രണ്ട് ദിവസങ്ങളിലും സംഘം സന്ദര്‍ശനം തുടരും.

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍,വിഴിഞ്ഞം, പൂവ്വാര്‍, അടിമലത്തുറ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചശേഷമായിരിക്കും മൂന്നംഗസംഘം കൊല്ലം ജില്ലയിലേക്ക് പോവുക.

എം.എം.ദാക്കത്തിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ദുരന്ത പ്രശ്‌നങ്ങള്‍ വിലയിരുത്തും. കേന്ദ്രവാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ തങ്കമണിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സംഘമാണ് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുക.

എല്ലാ ടീമുകളും 29ന് തലസ്ഥാനത്ത് എത്തി സംയുക്ത യോഗംചേര്‍ന്ന് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News