കാര്‍ഷിക ഉല്പന്ന സംസ്‌കരണ മേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തുമാത്രമല്ല രാജ്യത്താകമാനം കാര്‍ഷിക വളര്‍ച്ചനിരക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അത്ര ആശാവഹമായിരുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വലിയൊരളവില്‍ കാര്‍ഷികവരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവര്‍ധനയ്ക്കുംഅനന്തമായ സാധ്യതകളാണ് നിലവിലുള്ളത്. കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പത്തുശതമാനംപോലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റപ്പെടുന്നില്ല എന്നത് ഈ രംഗത്തെ ഏറ്റവും വലിയ പോരായ്മയാണ്.

ഈ അവസ്ഥ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ് വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2016ല്‍ തുടങ്ങിയ ഈ ഉദ്യമത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു.

ഉല്‍പ്പന്ന സംസ്കരണത്തിലെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് കര്‍ഷകരെയും യുവസംരംഭകരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക, നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കാന്‍ കര്‍ഷകസംരംഭകര്‍ക്ക് അവസരമൊരുക്കുക, പ്രാദേശികാടിസ്ഥാനത്തില്‍ ഉല്‍പ്പന്നസംസ്കരണത്തിനും വിപണനത്തിനും അടിസ്ഥാനസൌകര്യങ്ങള്‍ സജ്ജമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍.

ഇതിനായി വൈഗ എന്ന പേരില്‍ ഒരു അന്തര്‍ദേശീയ പ്രദര്‍ശനവും ശില്‍പ്പശാലയും 2016 ഡിസംബറില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ച ഈ ശില്‍പ്പശാലയില്‍ യുവാക്കളും കര്‍ഷകരുമടക്കം നിരവധി സംരംഭകരും വിദേശപ്രതിനിധികളും പങ്കെടുത്തു.

വൈഗ-2016ല്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ചില പദ്ധതികള്‍ ഈവര്‍ഷം കൃഷിവകുപ്പിന് മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായിട്ടുള്ള അഗ്രോപാര്‍ക്കുകളുടെ രൂപീകരണം, നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കി ഉല്‍പ്പന്നസംസ്കരണത്തിനായുള്ള ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലഘുയന്ത്രങ്ങളുടെ വിതരണം, പ്രാദേശികാടിസ്ഥാനത്തിലുള്ള ചെറുധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങി പല പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ധാരാളം യുവസംരംഭകരെ കണ്ടെത്തുന്നതിനും വൈഗ- 2016 സഹായകമായി. ഇതില്‍നിന്ന് കുറച്ചുപേരെ 2017 നവംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന ലോക ജൈവകോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ചു. പുതിയൊരു കാര്‍ഷികമുന്നേറ്റത്തിന് തുടക്കംകുറിച്ച വൈഗ ശില്‍പ്പശാല തുടര്‍ന്നും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാണ് രണ്ടാമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്‍പ്പശാലയും നടത്തുന്നത്.

2017 ഡിസംബര്‍ 27 മുതല്‍ 31 വരെ വൈഗ 2017 അന്താരാഷ്ട്ര ശില്‍പ്പശാലയും പ്രദര്‍ശനവും തൃശൂര്‍ വെള്ളാനിക്കരയിലുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനത്തുവച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗവേഷണഫലങ്ങള്‍ കൃഷിയിടത്തില്‍ എത്തിക്കുക എന്ന ഒരു ലക്ഷ്യംകൂടി മുന്നില്‍വച്ചാണ് വൈഗ 2017 കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ഏജന്‍സികള്‍, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍, ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, കര്‍ഷകസംരംഭകര്‍ തുടങ്ങി കാര്‍ഷിക സര്‍വകലാശാലയുടേതടക്കം മുന്നൂറിലധികം പ്രദര്‍ശന സ്റ്റാളുകളാണ് ഇത്തവണ വൈഗ 2017ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

സാങ്കേതികവിദ്യാ പരിശീലകര്‍, ഫാമുകള്‍, സാങ്കേതികവിദ്യാ ദാതാക്കള്‍, ഗവേഷകര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ തുടങ്ങി കൃഷി- അനുബന്ധ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.

ഇന്തോനേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കൃഷി വിദഗ്ധരും കര്‍ഷകരും കൂടാതെ കേരളത്തിന്റെ സമാന ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ശില്‍പ്പശാലയുടെ ഭാഗമാകും.

യുവകര്‍ഷകസംഗമവും ഇതിന്റെ ഭാഗമായി നടക്കും. തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍, നാളികേരം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയായിരിക്കും ശില്‍പ്പശാലയുടെ രൂപഘടന.

ശില്‍പ്പശാലയില്‍ പങ്കാളികളായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തുടര്‍ന്നും സഹായങ്ങള്‍ നല്‍കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ട് ആദ്യസംരംഭമെന്ന നിലയില്‍ കെയ്കോ (ഗലൃമഹമ അഴൃീ കിറൌൃശല ഇീൃുീൃമശീിേ)യുടെ കീഴില്‍ ഒരു അഗ്രോ സൂപ്പര്‍ ബസാര്‍ തൃശൂരില്‍ ആരംഭിച്ചു.

ഡിസംബറില്‍ ഉദ്ഘാടനംചെയ്ത ഈ സൂപ്പര്‍ ബസാറില്‍ എല്ലാവിധ കാര്‍ഷികോല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സംവിധാനമാണുള്ളത്. മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രത്യേകിച്ചും കര്‍ഷകരുടെയും കര്‍ഷകകൂട്ടായ്മകളുടെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സാധാരണജനങ്ങളില്‍ എത്തിക്കുന്നതിന് ഇത്തരം സര്‍ക്കാര്‍സംവിധാനങ്ങള്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് 30 ശതമാനമെങ്കിലും മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണത്തില്‍ വളര്‍ച്ചനേടുക, പ്രാദേശികാടിസ്ഥാനത്തില്‍ ഇതിനുവേണ്ട സാങ്കേതിക വിദ്യകള്‍ സജ്ജമാക്കുക, കേരള ഓര്‍ഗാനിക് എന്ന ജൈവ ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുക എന്നിവയായിരിക്കും ശില്‍പ്പശാലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍.

മൂല്യവര്‍ധന ഉല്‍പ്പന്നരംഗത്തും സാമ്പത്തികവളര്‍ച്ച നിരക്കിലും ഗണ്യമായ മാറ്റം ചെലുത്താന്‍ വൈഗ വഴികാട്ടിയാകുമെന്നു തീര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here