ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യ ധരിച്ചിരുന്ന ചെരുപ്പുകള്‍ പാകിസ്ഥാന്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ അയച്ചുവെന്ന് റിപ്പോര്‍ട്ട്. ചെരുപ്പിനുള്ളില്‍ കണ്ടെത്തിയ വസ്തു ക്യാമറയോ ചിപ്പോ ആണെന്ന നിഗമനം സ്ഥിരീകരിക്കാനാണ് ഈ നടപടിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ജാദവിനെ കാണാന്‍ കഴിഞ്ഞദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ അവസരമൊരുക്കിയത്. ഗ്ലാസ് ഭിത്തികൊണ്ട് വേര്‍തിരിച്ച മുറിയില്‍ അപ്പുറവും ഇപ്പുറവുമിരുന്ന് ഇന്റര്‍കോം വഴിയാണ് സംസാരിച്ചത്.
ജാദവിന്റെ കുടുംബാംഗങ്ങളുമായി പാക്ക് മാധ്യമങ്ങള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കാമെന്ന ഉറപ്പ് ലംഘിച്ചു. പാക് മാധ്യമങ്ങള്‍ ഇരുവരോടും കയര്‍ത്ത് സംസാരിച്ചു.
സുരക്ഷാ മുന്‍കരുതലെന്ന പേരില്‍ കുടുംബാംഗങ്ങളുടെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ അവഗണിച്ചു. കുല്‍ഭൂഷന്റെ ഭാര്യയുടെ താലിമാലയും വളകളും അഴിപ്പിച്ചു. നെറ്റിയിലെ പൊട്ട് നീക്കംചെയ്തു. വസ്ത്രം മാറ്റി അണിയിക്കുകയും ചെയ്തു.
മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കുന്നതില്‍നിന്നും ജാദവിന്റെ അമ്മയെ വിലക്കി. മറാത്തിയില്‍ സംസാരിച്ചപ്പോഴെല്ലാം പാക് അധികൃതര്‍ ഇന്റര്‍കോം ഓഫ് ചെയ്തു. ജാദവിന്റെ ഭാര്യയുടെ ചെരിപ്പ് മടക്കിനല്‍കാനും പാക് അധികൃതര്‍ തയ്യാറായില്ല.
ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെപി സിങ് ജാദവിന്റെ കുടുംബത്തെ അനുഗമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇതില്‍ കടുത്ത പ്രതിഷേധം അറിയിച്ചപ്പോള്‍ കൂടിക്കാഴ്ചാ മുറിയിലേക്ക് കൊണ്ടുപോയെങ്കിലും ദൂരെ മാറ്റിനിര്‍ത്തി. ജാദവ് കടുത്ത സമര്‍ദത്തിലാണെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കൂടിക്കാഴ്ച നാല്‍പ്പതുമിനിറ്റ് നീണ്ടുനിന്നിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നു. കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പിനുള്ളി സംശയകരമായി എന്തോ കണ്ടുവെന്നും അതിനാലാണ് അവ തിരികെ നല്‍കാതിരുന്നതെന്നും പാകിസ്ഥന്‍ വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here