ദില്ലി: പുരുഷ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി സര്‍ക്കാര്‍ തീരുമാനത്തിന്റെ ക്രെഡിറ്റ് അടിച്ചെടുത്ത് നരേന്ദ്രമോദി. അര്‍ഹിക്കാത്ത ഖ്യാതി നേടാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
‘സൗദി സര്‍ക്കാരാണ് നിയമത്തില്‍ ഇളവ് ചെയ്തത്. മോദി യുഗത്തിന് മുന്‍പുമുതല്‍ത്തന്നെ ഇന്ത്യക്കാരിയായ ഒരു സ്ത്രീക്ക് രാജ്യത്തിനകത്തും പുറത്തും സഞ്ചാരസ്വാതന്ത്ര്യം ഉണ്ട്. ഹജ്ജിന്റെ നിയമം അനുസരിച്ചില്ലെങ്കില്‍ സൗദി വിസ അനുവദിക്കില്ല. സ്വന്തം അനുയായികളെത്തന്നെയാണോ വിഡ്ഢികളാക്കുന്നത്?’ കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ചോദിക്കുന്നു.
എല്ലാ കാര്യങ്ങള്‍ക്കും ക്രെഡിറ്റ് ഏറ്റെടുക്കുക എന്നത് മോദിയുടെ പതിവാണെന്ന് അസാദുദ്ദീന്‍ ഒവൈസി എം.പി പരിഹസിച്ചു.
‘നാളെ സൗദിയിലെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുവദിച്ചാല്‍, അതിന്റെ ക്രെഡിറ്റും മോദി ഏറ്റെടുക്കും. തീര്‍ഥാടകസംഘത്തിനൊപ്പമാണെങ്കില്‍ പുരുഷന്റെ തുണയില്ലാത്ത 45 വയസുകഴിഞ്ഞ സ്ത്രീകളെ ഹജ്ജ് അനുഷ്ഠിക്കാന്‍ വര്‍ഷങ്ങളായി സൗദി അനുവദിക്കുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഇങ്ങനെ ഹജ്ജിന് പോകുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ മോദി ഇത്രയധികം ആശങ്കാകുലനായിരുന്നെങ്കില്‍, 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. എഹ്‌സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിക്ക് നീതി നല്‍കണം’-ഒവൈസി പറയുന്നു.
പുരുഷന്‍മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് എത്തുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. 2012ല്‍ നൈജീരിയയില്‍ നിന്നു ഹജ്ജിനു വന്ന ആയിരത്തോളം സ്ത്രീകളെ സൗദി മടക്കിയയച്ചത് വിവാദമായിരുന്നു. ഇതോടെയാണ് ഈ വ്യവസ്ഥ മാറ്റാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചത്.
പുരുഷന്‍മാരില്ലാത്ത നാലു സ്ത്രീകളുടെ വീതം സംഘങ്ങളെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേത്.
ഇതാണ് കാലങ്ങളായുള്ള അനീതി താന്‍ നീക്കിയെന്ന മോദി അവകാശപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here