500 രൂപ കൊടുത്താല്‍ രാജ്യത്ത് ആരുടെ ആധാര്‍ വിവരങ്ങളിലേക്കും കടന്നുകയറാന്‍ അവസരം നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് സജീവമാകുന്നു. ദ ട്രിബ്യൂണ്‍ പത്രമാണ് ഈ തട്ടിപ്പ് ശ്രംഖലയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ‘ആധികാരിക’ ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള ‘സോഫ്റ്റ് വെയറും’ ഈ ഏജന്റുമാര്‍ നമ്മുടെ കമ്പ്യുട്ടറില്‍ സ്ഥാപിച്ചു തരുമെന്ന് പത്രം നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.
ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും നല്‍കി. 500 രൂപ പറഞ്ഞ അക്കൌണ്ടിലേക്കും അടച്ചു. 20 മിനിട്ടിനകം ലേഖികയെ ഒരു ആധാര്‍ എന്‍റോള്‍മെന്റ് അഡ്മിനിസ്ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു. അഡ്മിനിസ്ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലേഖികയ്ക്ക് ലഭ്യമായി.
ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോള്‍ ഏജന്റ് അതും ലഭ്യമാക്കി. മറ്റൊരാള്‍ ‘ടീം വ്യുവര്‍’ വഴി ലേഖികയുടെ കമ്പ്യൂട്ടറില്‍ കയറി ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുകയായിരുന്നു. അതോടെ ഇന്ത്യയില്‍ ആരുടെപേരിലുള്ള ആധാര്‍ കാര്‍ഡ് അച്ചടിയ്ക്കാനും ലേഖികയ്ക്ക് കഴിയുമെന്ന സ്ഥിതിയായി.
അതീവ രഹസ്യമായി സൂക്ഷിയ്ക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന രേഖകളാണ് അരമണിക്കൂറില്‍ 800 രൂപ മുടക്കില്‍ ആര്‍ക്കും അച്ചടിയ്ക്കാവുന്ന വിധത്തില്‍ ലഭ്യമായതെന്ന്‍ പത്രം ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഐഡിഎഐ അധികൃതര്‍ പത്രത്തോട് സമ്മതിക്കുന്നു. എന്നാല്‍ ഇതെങ്ങനെ സാധിയ്ക്കുന്നു എന്ന് കൃത്യമായി പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൈറ്റിലൂടെയാണ് ആധാര്‍ വിവരങ്ങളിലേക്കു കടന്നുകയറാന്‍ തട്ടിപ്പ് സംഘം ലേഖികയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്.രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഈ വിവര ശേഖരം കൈകാര്യം ചെയ്യുന്നത് ഐഎല്‍ ആന്റ് എഫ് എസ് എന്ന സ്ഥാപനമാണ്. 2012 ലെ വിവാദമായ ഹൈദരാബാദ് വിവര ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട സ്ഥാപനം തന്നെയാണിത്.
ആധാര്‍ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും വാണിജ്യാവശ്യങ്ങള്‍ക്കടക്കം ഈ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടും എന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് പത്രത്തിന്റെ വെളിപ്പെടുത്തല്‍.
രാജ്യത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വീണ്ടും രംഗത്തുവന്നു. പൗരന്‍റെ സ്വകാര്യത സംരക്ഷിക്കാനാകാത്തതാണ് ആധാര്‍ എന്നതിന് കൂടുതല്‍ തെളിവ് വേണോയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ചോദിച്ചു.
മോദി സര്‍ക്കാരിന്‍റെ ഭ്രാന്തമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും അതിശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
The perils of making Aadhaar mandatory and linking it to bank accounts, as insisted upon by Modi govt, are visible here. Do we need more proof to stop this madness? https://t.co/9OEbitCmDO
— Sitaram Yechury (@SitaramYechury) 4 January 2018
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here