ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറി; പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ്

ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവെന്നും പിണറായി. ബിജെപി ഭരണത്തില്‍ രാജ്യത്ത് ദളിത്- മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചെന്നും പിണറായി പറഞ്ഞു.

കൊയിലാണ്ടിയില്‍ നടന്ന കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ സമാപാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.കൊയിലാണ്ടിയെ ചുവപ്പണിയിച്ചാണ് കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചത്. കോഴിക്കോട് – കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി ടൗണിന്റെ ഇരുഭാഗത്ത് നിന്നുമായി ചുകപ്പ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചു.

മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ സി പി ഐ (എം) നെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് പിണറായി പറഞ്ഞു.

രാജ്യത്ത് ദളിതര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് അവിടുത്തെ ബി ജെ പി സര്‍ക്കാരിനായില്ല. ആര്‍ എസ് എസ് സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് കൊണ്ടാണിതെന്നും പിണറായി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച റാലിയില്‍ എളമരം കരീം, മന്ത്രി ടി പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here