പാണ്ഡ്യയ്ക്ക് സെഞ്ചുറി നഷ്ടം; ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ അടിച്ചു പറത്തിയ പാണ്ഡ്യ ഒടുവില്‍ വീണു; ഇന്ത്യ കരകയറി

ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നപ്പോ‍ഴാണ് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ രക്ഷകനായെത്തിയത്. ലോകോത്തര ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ അടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ നിഷ്കരുണം പ്രഹരിച്ച പാണ്ഡ്യ സെഞ്ചുറിക്ക് തൊട്ട് മുന്‍പ് പുറത്തായി.

ഏകദിന ശൈലിയില്‍ ബാറ്റു വീശീയ പാണ്ഡ്യ 95 പന്തില്‍ 93 റണ്‍സ് നേടിയാണ് പുറത്തായത്. 14 ഫോറും ഒരു സിക്സറും ആ ഇന്നിംഗ്സിന് മി‍ഴിവേകി.

47 പന്തില്‍ 10 ബൗണ്ടറികളുമായി അര്‍ധസെഞ്ചുറി കടന്ന പാണ്ഡ്യ ഫോളോഓണ്‍ ഭീഷണിയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. 93 റണ്‍സ് നേടിയ പാണ്ഡ്യയെ റബാഡ ഡിക്കോക്കിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

നേരത്തെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ മുന്‍ നിരയും മധ്യനിരയും ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന് മുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു. 92 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടമായതോടെ കളി കൈവിട്ടു പോകുമോയെന്ന ആരാധകരും ഭയപ്പെട്ടു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ട് പടുത്തിയര്‍ത്തിയ പാണ്ഡ്യ ഭുവനേശ്വര്‍ സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഒടുവില്‍ ഇന്ത്യ 209 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് 77 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

ഇന്നലെ 28 ന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചതിനു പിന്നാലെ രോഹിത് ശര്‍മ്മ പുറത്തായി. 11 റണ്‍സാണ് നേടിയത്. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ചേതേശ്വര്‍ പൂജാരയും വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 26 റണ്‍സ് നേടിയ പൂജാരയെ ഫിലാന്‍ഡറാണ് വീഴ്ത്തിയത്.

അശ്വിന്‍ 12 റണ്‍സ് നേടിയും സാഹ റണ്ണൊന്നും നേടാതെയും കൂടാരം കയറി. മൂന്ന് വിക്കറ്റ് വീതം വീ‍ഴ്ത്തിയ ഫിലാന്‍ഡറും റബാഡയുമാണ് ആഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങിയത്. സ്റ്റെയ്നും മോര്‍ക്കലും രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തി.

നേരത്തെ ബൗളര്‍മാര്‍ ഇന്ത്യക്ക് ഗംഭിര തുടക്കമാണ് സമ്മാനിച്ചത്. നാല് വിക്കറ്റുമായി തകര്‍ത്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്‌സില്‍ 286 റണ്‍സിന് പുറത്താക്കാനും ഇന്ത്യക്ക് സാധിച്ചു.

അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലെസിസും മുന്‍ നായകന്‍ എ ബി ഡിവില്ലേഴ്‌സുമാണ് ആതിഥേയര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ മുന്‍നിര ഇന്നലെ തന്നെ തകര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കൂടാരം കയറി. മുരളി വിജയ് 1 ഉം ശിഖര്‍ ധവാന്‍ 16 ഉം റണ്‍സാണ് നേടിയത്. നായകന്‍ വിരാട് കൊഹ്ലിയും 5 റണ്‍സ് നേടി പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News