ജോധ്പൂര്‍: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ ജോധ്പൂരില്‍ വച്ച് വധിക്കുമെന്ന് പഞ്ചാബ് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണി.
ഒരു കേസുമായി ബന്ധപ്പെട്ട കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് ഇയാൾ സൽമാനെതിരേ ഭീഷണി മുഴക്കിയത്. താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ തട്ടുമെന്നായിരുന്നു ഭീഷണി. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കി.
1998ലെ മാൻ വേട്ടകേസുമായി ബന്ധപ്പെട്ടാണ് ഭീഷണി. താരം കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്നത് തന്റെ സമുദായ വികാരങ്ങളില്‍ താരം മുറിവേല്‍പ്പിച്ചുവെന്നാണ് ഗുണ്ടാ നേതാവിന്‍റെ വാദം.
എന്നാല്‍ ഭീഷണിയെ കാര്യമാക്കേണ്ടതില്ലെന്നും പ്രതിയെ കര്‍ശന സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ജോധ്പൂര്‍ കമ്മീഷണര്‍ അശോക് റാഥോര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രതിയെ കോടതി ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പഞ്ചാബില്‍ പ്രമുഖ ബിസിനസ്സകാരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനായ ലോറന്‍സ് . കൂടാതെ നിരവധി മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞയാഴ്ച ജോധ്പൂരില്‍ നടന്ന വ്യാവസായി വാസുദേവ് ഇസ്രാനിയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here