“ആത്മാവ് വിൽക്കാത്ത ന്യായാധിപരുടെ കൂടെയാണ് ഞങ്ങൾ”; ഡിവൈഎഫ്ഐ

ആത്മാവ് വിൽക്കാത്ത ന്യായാധിപരുടെ കൂടെയാണ് ഞങ്ങളെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസിന്‍റെ പ്രതികരണം.

പൂര്‍ണരൂപത്തില്‍

“ആത്മാവ് വിൽക്കാത്ത ന്യായാധിപരുടെ കൂടെയാണ് ഞങ്ങൾ”

ഇന്ത്യൻ ജനാധി‌പത്യ ചരിത്രത്തിലെ നിർണായകമായ ഒരു സംഭവ വികാസമാണ് ഇന്ന് മുതിർന്ന സുപ്രീം കോടതി ന്യായാധിപൻ ജെ. ചെലമെശ്വറിന്റെ ഡെൽഹി തുഗ്ലക്കാബാദിലുള്ള വസതിയിൽ വച്ചു നാലു മുതിർന്ന സുപ്രീം കോടതി ന്യായാധിപർ നടത്തിയ പത്ര സമ്മേളനം.

നിയമാവലികളെയും കീഴ്‌വഴക്കങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർണായകമായ കേസുകൾ തനിക്ക് ഇഷ്ടമുള്ള ജൂനിയർ ജഡ്ജിമാരുടെ പരിഗണനയ്ക്കു വിട്ടു കൊടുക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് സുപ്രീം കോടതി കൊളീജിയം അംഗങ്ങൾ കൂടിയായ ന്യായാധിപർ ആരോപിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായിട്ടുള്ള സൊറാബുദ്ധീൻ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസു പരിഗണിച്ചു കൊണ്ടിരിക്കേ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ കേസുൾപ്പെടെ ഇത്തരത്തിൽ അട്ടിമറിക്കപ്പെടുന്നുവെന്ന് പത്രസമ്മേനത്തിൽ പങ്കെടുത്ത ന്യായാധിപർ തുറന്നു പറഞ്ഞിരിക്കുന്നു.

കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒരു മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട വിധിന്യായം സ്വാധീനിക്കാൻ താൻ അംഗമല്ലാതിരുന്ന ഒരു ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സ്വയം തീരുമാനിച്ച് പങ്കെടുത്തുവെന്ന അരോപണം ചില മുതിർന്ന അഭിഭാഷകർ ഉയർത്തിയിരുന്നു. ഈ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് രണ്ടു മാസം മുൻപ് ചീഫ് ജസ്റ്റിസിന് ഈ ന്യായാധിപർ രേഖാമൂലം പരാതി സമർപ്പിച്ചിരുന്നു.

എന്നാൽ കേസുകളുടെ പരിഗണന ഏതു ബെഞ്ചുകളിൽ വേണമെന്ന റോസ്റ്റർ സമ്പ്രദായം താൻ മാത്രം തീരുമാനിക്കുമെന്ന നിഷേധാത്മക നിലപാടാണ് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടത്. ഇന്നു രാവിലെയും ന്യായാധിപർ ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് ഇതേ പ്രശ്നങ്ങൾ ഉന്നയിച്ചെങ്കില്ലും ഫലമുണ്ടായില്ല.

ഈ അവസരത്തിലാണ് പരസ്യ പ്രതികരണത്തിന് ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയി, കുര്യൻ ജോസഫ്, മദൻ ലോക്കൂർ നിർബന്ധിതരായത്.

രാജ്യത്തെ ഭരണഘടന സ്ഥാനങ്ങളെയാകെ ക്യാൻസർ പോലെ ഗ്രസിച്ചു കൊണ്ടിരിയ്ക്കുന്ന സംഘപരിവാരത്തിന്റെ അപകടകരമായ അജണ്ടകൾ പരമോന്നത നീതി പീഠത്തേയും സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളിൽ വസ്തുതാപരമായ ഉന്നതതല അന്വേഷണം അത്യന്താപേക്ഷിതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here