സിനഡ് നിയോഗിച്ച മെത്രാന്‍ കമ്മീഷനില്‍ വിശ്വാസ്യതയില്ലാതെ വൈദിക സമിതി; മൂന്ന് ദിവസം കൊണ്ട് എങ്ങനെ സമ്പൂര്‍ണ റിപ്പോര്‍ട്ടുണ്ടാക്കുമെന്നും ചോദ്യം

എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിനഡ് നിയോഗിച്ച മെത്രാന്‍ കമ്മീഷനില്‍ വിശ്വാസ്യതയില്ലാതെ വൈദിക സമിതി. മൂന്ന് ദിവസം കൊണ്ട് എങ്ങനെ സന്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വൈദിക സമിതി.

വൈദിക സമിതി തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനാണ് സിനഡ് പുതിയ കമ്മിഷനെ വച്ചതെന്നും ആരോപണം. സിനഡ് ഇന്ന് സമാപിക്കാനിരിക്കെയാണ് വൈദിക സമിതി നിലപാട് കടുപ്പിക്കുന്നത്.

വൈദിക സമിതി നിയോഗിച്ച ആറംഗ കമ്മീഷന്‍ ഒന്നര മാസം കൊണ്ട് തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വൈദിക സമിതി. സിനഡ് നിയോഗിച്ച മെത്രാന്‍ കമ്മീഷന്‍ കേവലം മൂന്ന് ദിവസം കൊണ്ട് മാത്രമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മൊ‍ഴികളില്‍ നിന്നും ലഭിച്ച വിശദാംശങ്ങള്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടിന്‍റെ ഉളളടക്കവും. എന്നാല്‍ 3 വൈദികരും റിട്ടയേര്‍ഡ് തഹസില്‍ദാരും സാന്പത്തിക വിദഗ്ധരും അടങ്ങുന്ന വിദഗ്ധ സമിതി രൂപതയുടെ ഭൂമി രേഖകളും മിനിറ്റ്സുമെല്ലാം പരിശോധിച്ച് തയ്യാറാക്കിയതാണ് വൈദിക സമിതി റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് നേരിട്ട് സമര്‍പ്പിച്ചും ഒരു ചര്‍ച്ചയ്ക്ക് പോലും ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സിനഡ് മറ്റൊരു മെത്രാന്‍ കമ്മീഷനെ നിയോഗിച്ചത് വൈദിക സമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാനാണെന്നും ഇവര്‍ ആരോപിക്കുന്നു.

വൈദിക സമിതി റിപ്പോര്‍ട്ട് സമഗ്ര ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും എങ്കില്‍ മാത്രമേ സത്യം പുറത്തുവരൂവെന്നാണ് ഇവരുടെ അഭിപ്രായം.

കര്‍ദ്ദിനാളിന് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കി പ്രശ്നം അവസാനിപ്പിക്കാനുളള മെത്രാന്മാരുടെ നീക്കം നടക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സിനഡ് ഇന്ന് സമാപിക്കാനിരിക്കെ, മെത്രാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അന്തിമ നിലപാട് സ്വീകരിക്കാണ് വൈദിക സമിതിയുടെ തീരുമാനം.

ഇന്ന് സിനഡില്‍ അവതരിപ്പിക്കാനിരിക്കുന്ന മെത്രാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് അനുകൂലമാണെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here