നടക്കുന്നത് വന്‍കൊള്ള; പെട്രോളിനൊപ്പം ഡീസല്‍വിലയും കുതിച്ചുയരുന്നു

തിരുവനന്തപുരം: പെട്രോളിനൊപ്പം ഡീസല്‍വിലയും സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയരുന്നു.

ലിറ്ററിന് 66.79 രൂപയാണ് തിരുവനന്തപുരത്തെ ഞായറാഴ്ചത്തെ ഡീസല്‍ വില. ആദ്യമായാണ് ഡീസലിന് 65 രൂപ കടക്കുന്നത്. 74.83 രൂപയായി പെട്രോള്‍ വിലയും ദിനംപ്രതി കൂട്ടുകയാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ എട്ടുരൂപയിലേറെയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 1.87 രൂപ കൂട്ടി. പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളം വര്‍ധിപ്പിച്ചു.

ഇതോടെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകും.

ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. ഈ കാലയളവില്‍ ഡീസലിന് 18 രൂപയോളം കൂട്ടി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ദിനംപ്രതി എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത്.

ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളര്‍ പിന്നിട്ടെങ്കിലും ഇപ്പോഴത്തെ നിലയിലുള്ള വര്‍ധന സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മേയില്‍ ക്രൂഡ് ഓയിലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നെങ്കില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ള ഇപ്പോള്‍ 66.79 രൂപയാക്കി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 40 ഡോളറിന് അടുത്തെത്തിയപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയായിരുന്നു.

ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇപ്പോള്‍.

ക്രൂഡ്ഓയില്‍ വില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പെട്രോള്‍ വിലയ്‌ക്കൊപ്പമോ അതിനും മുകളിലോ ഡീസല്‍ വില എത്തിയേക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഡീസല്‍ വില അനിയന്ത്രിതമായി ഉയരുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വന്‍ തിരിച്ചടിയാണ്. ഡീസല്‍വില വര്‍ധന ചരക്കുനീക്കത്തെയും പൊതുഗതാഗതത്തെയും പ്രതികൂലമായി ബാധിക്കും.

യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്കും ഡീസല്‍ നിരക്ക് വര്‍ധന തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here