അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന്‍ റിഫൈനറി; ഈ അത്യാധുനിക വാഹനം രാജ്യത്ത് കൊച്ചിയില്‍ മാത്രം

കൊച്ചി: പ്രകൃതി ദുരന്തങ്ങളിലും വന്‍ തീപിടിത്തങ്ങളിലും വാതക ചോര്‍ച്ചകളിലുമെല്ലാം അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന്‍ റിഫൈനറി. എട്ട് കോടി രൂപ മുതല്‍ മുടക്കി വാങ്ങിയ അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്.

എട്ട് കമ്പാര്‍ട്ട്‌മെന്റുകള്‍, മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, തെര്‍മല്‍ ഇമേജിംഗ് കാമറ, 5000 ലിറ്റര്‍ ശേഷിയുളള കണ്ടെയ്‌നര്‍, 9000 ലിറ്റര്‍ ശേഷിയുളള ടബ്ബ്, ഡ്രെം, ബാഗുകള്‍, ആസിഡ്, പെട്രോള്‍, ഓയില്‍ എന്നിവ വലിച്ചെടുക്കാനുളള പ്രത്യേക പമ്പുകള്‍, രണ്ട് കിലോമീറ്റര്‍ വരെ സൂം ചെയ്യാനുളള കാമറ എന്നിങ്ങനെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുളള വാഹനമാണ് കൊച്ചിന്‍ റിഫൈനറി എട്ട് കോടി രൂപ മുതല്‍മുടക്കി സ്വന്തമാക്കിയിരിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ ചോര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കെട്ടിടം തകര്‍ച്ച, തീപിടിത്തം, തുടങ്ങിയ അപകടരമായ സാഹചര്യങ്ങളില്‍ ഈ വാഹനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം അനായാസം നടത്താം.

ഓസ്‌ട്രേലിയയില്‍ നിന്നുളള വാഹനത്തിന്റെ ചേസിസ് നിര്‍മ്മിച്ചിരിക്കുന്നത് ജര്‍മനിയിലാണ്. തീപിടിക്കാത്ത ബെറിലിയം കോപ്പര്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നതെന്ന് റിഫൈനറി അധികൃതര്‍.

തൊഴില്‍ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷിതം 2018ന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിലാണ് പുതിയ വാഹനം കൊച്ചിന്‍ റിഫൈനറി പരിചയപ്പെടുത്തിയത്. ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണ് ഈ സംവിധാനം ഉളളതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel