അതേ രൂപഭാവത്തില്‍ പുനര്‍ജ്ജനിക്കാം; പത്താണ്ടിന് ശേഷം; പക്ഷേ

ഒരാള്‍ മരിക്കുന്നതിലൂടെ ഈ ഭൂമിയിലെ ജീവിതം അവസാനിക്കുകയാണ്. പുനര്‍ജന്മ സങ്കല്‍പമനുസരിച്ച് മരിച്ചയാളുടെ ആത്മാവ് മറ്റൊരു ജീവനായി ഭൂമിയിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ മരിച്ച ആള്‍ പത്ത് വര്‍ഷത്തിന് ശേഷം ജീവിക്കാന്‍ തുടങ്ങിയാലോ ? മരിച്ച സമയത്തെ അതേ രൂപഭാവങ്ങളോടെ?

ജീവന്‍ നല്‍കുന്നതും എടുക്കുന്നതും ദൈവത്തിന്റെ മാത്രം അന്തിമ തീരുമാനത്തിന് വിധേയമാണെന്ന ചിന്തകള്‍ മാറ്റി മറിക്കാന്‍ പോകുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. . മരിച്ചവരെ എല്ലാം ജീവിപ്പിക്കാമെന്നാണ് അമേരിക്കയിലെ മിഷിഗണ്‍ കേന്ദ്രമായുള്ള ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടിലെപ്രസിഡന്റ് ഡെന്നിസ് കൊവാല്‍സ്‌കി അവകാ‍ശപ്പെടുന്നത്.

ക്രയോണിക്‌സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതത്രെ.  മരിച്ച ഉടനെ ഐസ് നിറച്ച ബാഗിലേക്ക് മൃതദേഹം മാറ്റും. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസപദാര്‍ഥങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കും. പിന്നീട് കടുത്ത തണുപ്പില്‍ സൂക്ഷിക്കും. ശരീരത്തിലുള്ള രക്തം മൊത്തമായി ഊറ്റിയെടുത്ത് ആന്തരികാവയവങ്ങള്‍ക്ക് കേടുപറ്റാതിരിക്കാനുള്ള മറ്റൊരു ദ്രാവകം രക്തത്തിന് പകരം നിറയ്ക്കും.

കോശങ്ങള്‍ തമ്മില്‍ ഐസ്പാ‍ലികള്‍ രൂപപ്പെടാതിരിക്കാന്‍ പ്രത്യേക മരുന്നും കുത്തിവയ്ക്കും. പിന്നീട് മൃതദേഹം 130 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാണ് ദ്രവ്യ നൈട്രജന്‍ നിറച്ച ടാങ്കിലേക്ക് മാറ്റുക.

അതുകൊണ്ടുതന്നെ എത്രകാലം കഴിഞ്ഞാലും യാതൊരു കേടുപാടുകളും സംഭവിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ശരീരത്തിലെ കോശങ്ങള്‍ നശിക്കാതിരിക്കാന്‍ പ്രത്യേക മരുന്നുകള്‍ മൃതദേഹത്തില്‍ കുത്തിവയ്ക്കും.ഇപ്പോള്‍ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടില്‍ 160 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പുരോഗതി പുനര്‍ജന്‍മത്തിന് പര്യാപ്തമാണെന്നു കൊവാള്‍സ്‌കി പറയുന്നു.

മരിച്ച് ജീവിക്കാന്‍ താല്‍പര്യപ്പെടുന്ന ഒട്ടേറെപ്പേര്‍ കൊവാല്‍സ്‌കിയുടെ സ്ഥാപനവുമായി ബന്ധപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ 2000 ത്തിലധികം പേര്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മരിച്ചുകഴിഞ്ഞാല്‍ ഇവരുടെ മൃതദേഹങ്ങള്‍ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടിലേക്ക് മാറ്റും.

അമേരിക്കയില്‍ അരിസോണയിലെ അല്‍കോറിലും മിഷിഗണിലെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടുമാണ്ക്രയോണിക്‌സിന് നേതൃത്വം നല്‍കുന്നത്. പോര്‍ച്ചുഗലില്‍ റഷ്യന്‍ കമ്പനി ക്രിയോറസിന് ഇത്തരത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ ഉണ്ട്.

ഇങ്ങനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വന്‍തുക ചെലവാണ്. 35000 ഡോളര്‍ മുതലാണ് തുക ആരംഭിക്കുന്നത്. എന്നാല്‍ ഈ പദ്ധതി വിജയകരമാകാന്‍ സാധ്യതയില്ലെന്ന് പറയുന്ന ശാസ്ത്രജ്ഞരും കുറവല്ല. മരണം സംഭവിച്ച് കഴിഞ്ഞാല്‍ കോശങ്ങള്‍ നശിക്കാതെ സൂക്ഷിക്കുക എന്നത് വളരെ പ്രയാസകരമാണെന്നും ഇവര്‍ പറയുന്നു.

പ്രധാന ആന്തരിക അവയവങ്ങള്‍ക്ക് കേട് പറ്റാതെ സൂക്ഷിക്കാന്‍ ഏറെകാലം സാധിക്കില്ലെന്ന് അഭിപ്രായമുള്ള ശാസ്ത്രജ്ഞരും നിരവധിയാണ്. എന്തായാലും മരിച്ച് ജീവിക്കാന്‍ കൊതിയുള്ള ഒട്ടേറെപ്പേര്‍ നമുക്കിടയിലുള്ളതുകൊണ്ടുതന്നെ ഇതും പണക്കൊയ്ത്തിനുള്ല നല്ല മാര്‍ഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News