റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് രീതി പരിഷ്‌കരിക്കാന്‍ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം; ലക്ഷ്യം വരുമാനം വര്‍ദ്ധിപ്പിക്കുക

എയര്‍ലൈനുകളുടെ മാതൃകയില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കുന്ന രീതി സ്വീകരിക്കാന്‍ റെയില്‍വേക്ക് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. നേരത്തെ ടിക്കറ്റെടുക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍ എയര്‍ലൈനുകള്‍ നല്‍കാറുണ്ട്. അതേ രീതിയാണ് റെയില്‍വേയും തുടങ്ങാന്‍ ആലോചിക്കുന്നത്.

ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കു നിര്‍ണയിക്കുന്ന സമ്പ്രദായമാണു സമിതി സമിതി നിര്‍ദേശിക്കുന്നത്. 20 മുതല്‍ 50% വരെ ഇളവാണ് ഇതുവഴി ലഭിക്കുക. ചാര്‍ട്ട് തയാറായിക്കഴിഞ്ഞ് എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഇളവു കിട്ടും. എന്നാല്‍ ലോവര്‍ ബര്‍ത്ത് ആവശ്യപ്പെടുന്നവരില്‍ നിന്നു കൂടുതല്‍ പണം വാങ്ങാം.

നിലവിലുള്ള ‘ഫ്ളെക്സി’നിരക്കുകളെക്കുറിച്ച് വ്യാപക പരാതിയുള്ള സാഹചര്യത്തിലാണു കൂടുതല്‍ സമഗ്രമായ പുതിയ നിര്‍ദേശങ്ങള്‍. സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഫ്ളെക്സി നിരക്ക് തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ശീതകാല സമ്മേളനത്തില്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍, കെ.സി. വേണുഗോപാല്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നു.

സൗകര്യപ്രദമായ സമയങ്ങളില്‍ ലക്ഷ്യത്തിലെത്തുന്ന ട്രെയിനുകളില്‍ കൂടുതല്‍ നിരക്ക്, പ്രാദേശിക താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കി റെയില്‍വേ സോണുകള്‍ക്ക് ഉയര്‍ന്ന നിരക്കു നിശ്ചയിക്കാന്‍ അധികാരം, ഉത്സവകാലത്തു നിരക്കു കൂട്ടുക,
രാത്രിയോടുന്ന ട്രെയിനുകള്‍ക്കും പാന്‍ട്രി കാര്‍ ഉള്ളവയ്ക്കും കൂടിയ നിരക്ക് തുടങ്ങി റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ കൂടി വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിതി ആയോഗ് ഉപദേഷ്ടാവ് രവീന്ദര്‍ ഗോയല്‍, എയര്‍ ഇന്ത്യ എക്സിക്യുട്ടിവ് ഡയറക്ടര്‍ (റവന്യു മാനേജ്മെന്റ്) മീനാക്ഷി മാലിക്, പ്രഫ. എസ്. ശ്രീറാം തുടങ്ങിയവരും റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായിരുന്നു സമിതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News