കണ്ണൂരില്‍ വീടുകളില്‍ വന്‍കൊള്ള നടത്തി ആര്‍എസ്എസ്; ആക്രമണം ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ

കണ്ണൂര്‍: കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൂന്ന് വീടുകള്‍ തകര്‍ത്തു സ്വര്‍ണവും പണവും കവര്‍ന്നു. അഞ്ച് ലക്ഷത്തോളം രൂപയും മുപ്പത് പവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കണ്ണവത്തെ പൂഴിയോട് പാലത്തിന് സമീപം പേട്ട അബ്ബാസ്, ആലപറമ്പില്‍ വടക്കേ തോട്ടത്തില്‍ പോക്കാച്ചി അബ്ബാസ്, പരേതനായ എ ടി കുഞ്ഞഹമ്മദ് എന്നിവരുടെ വീടുകളാണ് ആര്‍എസ്എസുകാര്‍ തകര്‍ത്തത്.

വെള്ളിയാഴ്ച കൊമ്മേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. കൊല്ലപ്പെട്ട ആര്‍എസ്എസുകാരന്‍ ശ്യാമപ്രസാദിന്റെ വീടിനടുത്താണ് ആക്രമിക്കപ്പെട്ട വീടുകള്‍.

മൂന്ന് വീടുകളും അക്രമികള്‍ നിശ്ശേഷം തകര്‍ത്തു. ഇരുപതോളം വരുന്ന അക്രമികള്‍ മാരക ആയുധങ്ങളുമായി സംഘടിച്ച് എത്തിയാണ് ആക്രമണം നടത്തിയത്.

സംഭവസമയത്ത് വീടുകളില്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്തു. ഭയന്നു വിറച്ച സ്ത്രീകളും കുട്ടികളും ബാത്ത് റൂമില്‍ കയറി കതകടച്ചതിനാലാണ് അക്രമികളില്‍ നിന്നും രക്ഷപ്പെട്ടത്.

പോക്കാച്ചി അബ്ബാസിന്റെ വീട്ടില്‍ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും അക്രമി സംഘം കവര്‍ന്നു.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കുകയും ചെയ്തു. മറ്റ് രണ്ട് വീടുകളില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവസ്ഥലം പോലീസ് നിരീക്ഷണത്തിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here