രാജ്യത്ത് ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ കടന്നിരിക്കുകയാണ്. വ്യാവസായിക തലസ്ഥാനമായ മുംബൈയിലാണ് എണ്ണവില ലിറ്ററിന് 80 പിന്നിട്ടത്.
ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില 80 പിന്നിടുന്നത്. 2014 ലായിരുന്നു അവസാനമായി 80 കടന്നത്.
മുംബൈയിൽ ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10രൂപയുമായി. രാജ്യാന്തരവിപണിയിൽ പെട്രോൾ വില കുത്തനെ വര്‍ദ്ധിക്കുന്നതാണ് കാരണമെന്നാണ് എണ്ണകമ്പനികളുടെ വാദം.
രാജ്യാന്തരവിപണിയിൽ ബാരലിന് 68 ഡോളറാണ് പെട്രോളിയം വില. രാജ്യത്ത് പെട്രോളിന് ഏറ്റവുമധികം വിലയും ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തന്നെയാണ്.
രാജ്യതലസ്ഥാനത്ത് പെട്രോളിന് വില 72.23 രൂപയാണ്. എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില കുതിച്ചുയരുമെന്നാണ് വ്യക്തമാകുന്നത്.
നേരത്തെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ദിവസവും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു മോദി ഇപ്പോള്‍ എന്തുചെയ്യുകയാണെന്ന ചോദ്യം പൊതുവെ ഉയര്‍ന്നിട്ടുണ്ട്.
അടുത്ത ജിഎസ്‍ടി കൗണ്‍സില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനിരിക്കേയാണ് വില 80 പിന്നിട്ടത്.
പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ എക്സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാന്‍ സാധിച്ചേക്കും. അങ്ങനെയായാല്‍ പരമാവധി നികുതി 28 ശതമാനമാകുമെന്നാണ് പ്രതീക്ഷ.

Get real time update about this post categories directly on your device, subscribe now.