നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ നീക്കം. അങ്കമാലി കോടതിയില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ശങ്ങള്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്‍. ഇക്കാര്യം സംബന്ധിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.
നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ക്കായി കോടതിയെ സമീപിച്ച ദിലീപ്, ബോധപൂര്‍വ്വം നടിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
ദിലീപിന്‍റെ അഭിഭാഷകന്‍ നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങളിലെ ചില സംഭാഷണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു.
ഇത്തരത്തില്‍ നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനം. അങ്കമാലി കോടതിയില്‍ ദിലീപിന്‍റെ ഹര്‍ജി പരിഗണിച്ചതിന് പിന്നാലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍, ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
ഹൈക്കോടതിയില്‍ ഡിജിപിയുടെ ചേംബറില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കേസിന്‍റ പുരോഗതി വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാനുളള നിയമപരമായ കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന.
ദിലീപ് നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതും നടിയെ അപമാനിക്കലാണെന്നും വിലയിരുത്തലുണ്ട്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ഹര്‍ജി 25ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിനെതിരേ പുതിയ നീക്കവുമായി അന്വേഷണ സംഘം നീങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here