ഇന്ധനവില വര്‍ദ്ധനവിന് കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയും മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി; സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല

തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ഇന്ധനവില വര്‍ദ്ധനവിന് കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രസര്‍ക്കാരിന്റെ നികുതിയും മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.കെ ശശി എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ വരുത്തിയ ക്രമാതീതമായ വര്‍ദ്ധനയാണ്. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്. 69 ശതമാനമാണ് വര്‍ദ്ധനവ്. ഡീസലിന്റെ കേന്ദ്രനികുതി 4രൂപ 46 പൈസ ആയിരുന്നത് ഇന്ന് 15 രൂപ 33 പൈസയാണ്.

അതായത് 243 ശതമാനം വര്‍ദ്ധനവ്. ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ നിശ്ചിതശതമാനമാണ് നികുതിയായി ചുമത്തുന്നത്. അതുകൊണ്ടുതന്നെ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാകുന്ന വില വര്‍ദ്ധനവിന് ആനുപാതികമായി നികുതി തുകയും ഉയരും.

ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍2014ല്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2018ജനുവരിയായപ്പോഴേക്കും 19.48രൂപയായി. ഡീസലിന്റെ എക്‌സൈസ് നികുതിയാകട്ടെ3.46 രൂപയില്‍ നിന്നും 15.33രൂപയായി ഉയര്‍ത്തി. 2014ല്‍ ക്രൂഡോയിലിന്റെ വില ബാരലിന്106 ഡോളര്‍ ആയിരുന്നത് 2018ല്‍ 61 ഡോളറായി കുറയുകയാണ് ചെയ്തത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരുന്ന ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചത് ന്യായീകരിക്കാവുന്നതല്ല. പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കാനാണ് വില ഭീമമായി ഉയര്‍ത്താന്‍ അനുവാദം കൊടുത്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് അല്ലാതെ നികുതി വര്‍ദ്ധന ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, പെട്രോള്‍ഡീസല്‍ വിലക്കയറ്റത്തിന്റെ കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രസര്‍ക്കാരിന്റെ നികുതിയും മാത്രമാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയതാണ് ഇന്നത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണം.

സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ നയമാണ് എന്‍.ഡി.എ സര്‍ക്കാരും തുടര്‍ന്നുവരുന്നത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നികുതിയാണ് വിലക്കയറ്റത്തിനു കാരണമെന്ന് പ്രചരിപ്പിക്കുന്നത്.

ക്രൂഡോയില്‍ വിലയിടിയുമ്പോഴെല്ലാം എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച് ആ വിലയിടിവിന്റെ നേട്ടം പോലും ജനങ്ങള്‍ക്ക് നിഷേധിച്ച് ഖജനാവില്‍ മുതല്‍ക്കൂട്ടുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളത്.

ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ്, പ്രത്യേകിച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍, വിലക്കയറ്റം ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്ന് വാഹന പണിമുടക്ക് നടക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News