ജയസൂര്യയുടെ വീട്ടിലെ ജോലിക്കാരിയാണ്; എറണാകുളത്തെ ജയറാമിന്റെ വീട്ടില്‍ പോകണമെന്നുപറഞ്ഞ് ടാക്‌സി വിളിച്ചു; ഒടുവില്‍ സംഭവിച്ചത് ഇതാണ്

പലവിധത്തിലാണ് നാട്ടില്‍ തട്ടിപ്പ് നടക്കുന്നത്. ഒരു നിമിഷത്തെ അബദ്ധം വലിയ നഷ്ടമാണ് പലര്‍ക്കും ഉണ്ടാക്കുന്നത്. അബദ്ധം സംഭവിച്ചില്ലേലും പലരും തട്ടിപ്പിനിരയാകാറുണ്ട്.

നാട്ടില്‍ പത്തുപേരറിയുന്നവരുടെ പേരുപറഞ്ഞ് തട്ടിപ്പ് നടക്കുന്നത് സ്ഥിരം സംഭവങ്ങളാണ്. അക്കൂട്ടത്തില്‍ പുതിയ തട്ടിപ്പിനാണ് കോഴിക്കോട്ടെ ടാക്‌സി ഡ്രൈവര്‍ ഇരയായത്.

പ്രമുഖ ചലച്ചിത്രതാരങ്ങളായ ജയറാമിന്റെയും ജയസൂര്യയുടേയും പേരുപറഞ്ഞാണ് യുവതി ടാക്‌സി ഡ്രൈവറെ പറ്റിച്ച് കടന്നുകളഞ്ഞത്.

സംഭവം ഇങ്ങനെ

ജയസൂര്യയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് യുവതി കോഴിക്കോട്ടെ ടാക്‌സി വിളിച്ചത്. ജയറാമിന്റെ എറണാകുളത്തുള്ള വീട്ടില്‍ പോകണമെന്നതായിരുന്ന ആവശ്യം.

ദീര്‍ഘദൂര ഓട്ടം കിട്ടിയതിന്റെ ആഹഌദത്തിലായിരുന്ന ടാക്‌സി ഡ്രൈവര്‍ ഷിനോജ്. ഞായറാഴ്ച രാത്രി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനടുത്ത് നിന്ന് യാത്ര തുടങ്ങുകയും ചെയ്തു. യുവതിയും രണ്ട് കുട്ടികളും ചേര്‍ന്നായിരുന്നു യാത്ര.

രാവിലെ പാലാരിവട്ടത്തെ ജയറാമിന്റെ വിടിനു മുന്നിലെത്തിയെങ്കിലും കാവല്‍ക്കാര്‍ യുവതിയെ തടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ജയറാം തന്നെ പുറത്തുവന്നെന്നും യുവതിയെ പരിചയമില്ലെന്നും പറഞ്ഞ ശേഷം മടങ്ങിയെന്നും ഡ്രൈവര്‍ പറയുന്നു.

വീണ്ടും കാറില്‍ കയറിയ യുവതി താന്‍ ജയസൂര്യ പറഞ്ഞിട്ട് കുറച്ച് പണം വാങ്ങാനായി വന്നതാണെന്ന് ആവര്‍ത്തിച്ചു. മറ്റൊരാളെ കൂടി കാണാനുണ്ടെന്ന് പറഞ്ഞ് വണ്ടിയെടുക്കാനാവശ്യപ്പെട്ട യുവതി പാലാരിവട്ടത്തെ പിഒസിയിലങ്ങി. അല്‍പ്പസമയത്തിനകം വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ അവര്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വന്നില്ല.

ഒടുവില്‍ സ്ഥാപനത്തിനകത്ത് കയറി തിരക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല. അങ്ങനെയൊരു യുവതിയേക്കുറിച്ച് അറിയില്ലെന്ന് സ്ഥാപനത്തിലുള്ളവരും വ്യക്തമാക്കിയതോടെ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ഷിനോജ് തിരിച്ചറിയുകയായിരുന്നു.

290 കിലോ മീറ്ററാണ് യുവതിക്കു വേണ്ടി ഓടിയതെന്നും 8000 രൂപയുടെ ഓട്ടമാണിതെന്ന് അദ്ദേഹം പറയുന്നു. പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം യുവതി കാറില്‍ മറന്നു വെച്ച ബാഗ് പൊലീസിന് കൈമാറിയിട്ടുണ്ട്.

തിരികെ പോകാനുള്ള ഇന്ധനം അടിക്കാനുള്ള കാശില്ലാതെ വിഷമിച്ച ഷിനോജ് എറണാകുളത്തെ ടാക്‌സിഡ്രൈവര്‍മാര്‍ നല്‍കിയ പണം കൊണ്ടാണ് വീടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here