സംഘപരിവാര്‍ ഭീഷണി വകവയ്ക്കാതെ പ്രേക്ഷകലക്ഷങ്ങള്‍; ‘പദ്മാവതി’ന് വന്‍സ്വീകരണം

ദില്ലി: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ പദ്മാവത് ദില്ലിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി ദില്ലിയില്‍ ഹിന്ദുസേന തലവനേയും മുബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിന് ശേഷമായിരുന്നു പ്രദര്‍ശനം.

രജ്പുത് കര്‍ണിസേനയുടെ ഭാരത് ബന്ദ്, ജനതാ കര്‍ഫ്യൂ, അക്രമങ്ങള്‍ എന്നീ ഭീഷണികള്‍ക്കിടെ ദില്ലിയിലും വിവിധ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും പദ്മാവത് പ്രദര്‍ശിപ്പിച്ചു. തിയേറ്ററുകള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയേയും കൂട്ടാളികളേയും മുന്‍കരുതല്‍ തടങ്കലിലാക്കിയെ ശേഷമായിരുന്നു ദില്ലിയില്‍ പ്രദര്‍ശനം.

തിയേറ്ററുകള്‍ക്ക് കനത്തസുരക്ഷ ഒരുക്കിയിരുന്നു. ഭീഷണികള്‍ക്കിടയിലും സിനിമ കാണാന്‍ നിരവധി പേര്‍ എത്തി. പദ്മാവത് മികച്ചതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ഒരു തിയേറ്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചില്ല. ഭീഷണിയെ തുടര്‍ന്ന് തിയേറ്റര്‍ ഉടമകളും പിന്‍മാറി. ഈ സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച്ച വാദം കേള്‍ക്കും.

മുബൈയില്‍ 30 കര്‍ണിസേനക്കാരെ അറസ്റ്റ് ചെയ്ത ശേഷം സിനിമ പ്രദര്‍ശിപ്പിച്ചു. പൂനൈയിലും സിനിമ കാണാന്‍ നിരവധി പേര്‍ എത്തി. ബുധനാഴ്ച്ച പ്രതിഷേധക്കാര്‍ സ്‌കൂള്‍ ബസിനെതിരെ കല്ലെറിഞ്ഞതിനെ ഭീതിയിലായ ദില്ലി ഗുഡ്ഗാവിലെ പത്തോളം സ്‌കൂളുകള്‍ ഇന്നും അടച്ചിട്ടു.

സംവിധായകന്‍ സഞ്ജയ് ബന്‍സാലി, നായിക ദീപിക പദുക്കോണ്‍ എന്നിവരുടെ മുബൈയിലെ വസതികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here