ഭുവിക്ക് മുന്നില്‍ ആഫ്രിക്കന്‍ താരങ്ങള്‍ പതറുന്നു; ഇന്ത്യന്‍ പ്രതീക്ഷകള്‍ ട്രാക്കില്‍; ഡിവില്ലേ‍ഴ്സും ഡുപ്ലെസിയും വീണു

ജോഹന്നാസ് ബര്‍ഗ് ടെസ്റ്റില്‍ വിജയിച്ച് നാണക്കേട് ഒ‍ഴിവാക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉണരുന്നു. ഇന്ത്യയെ ഒന്നാം ഒന്നാം ഇന്നിംഗ്‌സില്‍ 187 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം ബാറ്റിംഗ് തുടങ്ങിയ ആതിഥേയരുടെ അഞ്ച് വിക്കറ്റ് വീ‍ഴ്ത്തി പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.

മൂന്ന് വിക്കറ്റ് വീ‍ഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഇന്നലെ എല്‍ഗറിനെ മടക്കിയ ഭുവി ഇന്ന് ആദ്യം തന്നെ മാര്‍ക്രമിനെ വീഴ്ത്തി.

നൈറ്റ് വാച്ച് മാന്‍ റബാഡയും മധ്യനിര താരം ഹഷീം ആംലയും പ്രതിരോധം കടുപ്പിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വലഞ്ഞിരുന്നു. 64 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അംല റബാഡ സഖ്യം ഇഷാന്ത് പൊളിച്ചു. 30 റണ്‍സ് നേടിയ ശേഷമാണ് റബാഡ മടങ്ങിയത്.

പിന്നാലെ ഡിവില്ലേ‍ഴ്സിനേയും ഡുപ്ലെസിസിനേയും വീ‍ഴ്ത്തി മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കിയിട്ടുണ്ട്. ഡിവില്ലേ‍ഴ്സിന്‍റെ കുറ്റി ഭുവനേശ്വര്‍ പി‍ഴുതപ്പോ‍ള്‍ ഡുപ്ലസിയുടെ വിക്കറ്റ് തെറിപ്പിച്ചത് ബുംറയാണ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 വിക്കറ്റിന് 139 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 4 വിക്കറ്റ് ശേഷിക്കെ കയ്യിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ആതിഥേയര്‍ക്ക് 48 റണ്‍സ് കൂടി വേണം. 52 റണ്‍സ് നേടി ബാറ്റിംഗ് തുടരുന്ന അംലയിലാണ് ആതിഥേയരുടെ പ്രതീക്ഷ.

ഒന്നാം ഇന്നിംഗ്സില്‍ നായകന്‍ വിരാട് കൊഹ്ലിയും ചേതേശ്വര്‍ പൂജാരയും നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് 187 റണ്‍സെങ്കിലും സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ കനത്ത നാശം വിതച്ചത്.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ടീം ഇന്ത്യ ആശ്വാസ ജയം തേടിയാണ് ജോഹന്നാസ്ബര്‍ഗില്‍ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News