ശശി തരൂരിന് കഷ്ടകാലം; കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവര്‍ പിന്നാലേ

ജയ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് തരൂര്‍ ഒരു ‘കേട്ട പാതി കേള്‍ക്കാത്ത പാതിക്കാര’ന്റെ ഇരയായത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍. എയര്‍ പോര്‍ട്ടില്‍ അദ്ദേഹം കാത്തു നില്ക്കുന്നതു കണ്ട ഒരു ‘കുതുകി’ കാര്യം തിരക്കി. ഞാന്‍ സഹോദരിയെ കാത്തു നില്ക്കുകയാണെന്ന് തരൂര്‍ മറുപടിയും പറഞ്ഞു.

തരൂര്‍ ‘സിസ്റ്റര്‍’ എന്നു പറഞ്ഞപ്പോള്‍ കുതുകി ‘പിസ്റ്റള്‍’ എന്നാണത്രെ കേട്ടത്. മൂപ്പര്‍ സുരക്ഷക്കാരോടു പറഞ്ഞു പോലും. പറയണമല്ലോ, പിസ്റ്റള്‍ കാത്തു നില്ക്കാന്‍ ഇടയുള്ള ഒരാളല്ലേ തരൂര്‍!

സുരക്ഷക്കാര്‍ വന്ന് കാര്യം തിരക്കിപ്പോയി. പിന്നെയാണ് ശരിയായ ‘പിസ്റ്റള്‍ പ്രയോഗം’ വന്നത്. പിസ്റ്റളുമായി വിമാനത്താവളത്തില്‍ വന്ന തരൂരിനെ തടഞ്ഞു വെച്ചു എന്ന് ഒരു ഹിന്ദി മാധ്യമം വാര്‍ത്ത നല്കി.

തരൂരിപ്പോള്‍ ട്വിറ്ററില്‍ പ്രതിഷേധം അറിയിക്കുകയാണ്. എന്നാലും, ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ മനസ്സിലാകും പോലെ പറയണമെന്ന പരാമര്‍ശവുമായി തരൂര്‍ വിരുദ്ധര്‍ ട്വിറ്ററിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here