നന്തന്‍കോട് കൊലപാതകകേസിലെ പ്രതി കേദല്‍ ജീൻസൺ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ ഭക്ഷണ പദാര്‍ഥം ശ്വാസകോശത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേദലിനെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കേദലിന്റെ ചികിത്സയെ സംബന്ധിച്ച് ഇന്ന് രാവിലെ മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേദലിന് വിദഗ്ദ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ല. 24 മണിക്കൂറിന് ശേഷമേ കള്‍ച്ചറല്‍ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂ.
നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് തുടര്‍ ചികിത്സ നടക്കുന്നത്. ഇത് തുടരുവാനും യോഗം തീരുമാനിച്ചു. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും.
നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here