ഇന്ത്യ വിജയത്തിലേക്ക്; ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും നഷ്ടമായി

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആശ്വാസജയം തേടി ജോഹന്നാസ് ബര്‍ഗിലിറങ്ങിയ ഇന്ത്യന്‍ സംഘം തിരിച്ചടിയില്‍ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെ‍ഴുന്നേറ്റു. 241 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി ഓപ്പണര്‍ ഡീന്‍ എല്‍ഗറും മധ്യനിര ബാറ്റ്സ്മാന്‍ ഹഷീം അംലയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തകര്‍ത്തെറിഞ്ഞ ഇഷാന്തും ബുംറയും വീണ്ടും വിജയപ്രതീക്ഷ നല്‍കിയിട്ടുണ്ട്.

അര്‍ധ സെഞ്ചുറി കുറച്ച് മുന്നേറിയ അംലയെ വീ‍ഴ്ത്തി ഇഷാന്ത് ശര്‍മ്മ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 52 റണ്‍സ് നേടിയ അംലയെ ഇഷാന്ത് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേ‍ഴ്സിനെ വീ‍ഴ്ത്തി ബുംറ പ്രതീക്ഷകള്‍ സജീവമാക്കി.

പിന്നാലെ നായകന്‍ ഡുപ്ലെസിസിനേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡിക്കോക്കിനേയും വീ‍ഴ്ത്തി ഇന്ത്യ മത്സരം വരുതിയിലാക്കിയിട്ടുണ്ട്. 2 റണ്‍സ് നേടിയ ഡുപ്ലെസിസിനെ ഇഷാന്ത് വീ‍ഴ്ത്തിയപ്പോള്‍ ഡിക്കോക്കിനെ റണ്ണെടുക്കാനനുവദിക്കാതെ ബുംറ പറഞ്ഞയച്ചു.

10 റണ്‍സ് നേടിയ ഫിലാന്‍ഡറിനെ മുഹമ്മദ് ഷമിയും വീ‍ഴ്ത്തിയതോടെ കളി ഇന്ത്യയുടെ കൈയ്യിലാണ്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെ ബാറ്റിംഗ് തുടരുന്ന എല്‍ഗറാണ് അഫ്രിക്കയുടെ കരുത്ത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 വിക്കറ്റിന് 160 എന്ന നിലയിലാണ് ആതിഥേയര്‍.

2 വിക്കറ്റ് ശേഷിക്കെ 81 റണ്‍സ് നേടിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരം സ്വന്തമാക്കാന്‍ സാധിക്കു. 70 റണ്‍സുമായി എല്‍ഗറും റണ്‍സൊന്നും നേടാതെ മോര്‍ക്കലുമാണ് ക്രീസില്‍.

ജോഹന്നാസ് ബര്‍ഗിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ 241 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം മറികടക്കാനാകുമോയെന്നത് കാത്തിരുന്ന് കാണണം.

ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സ് ലീഡ് വ‍ഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പോരാട്ടവീര്യം കാട്ടുകയായിരുന്നു.247 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 48 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ്സ്കോറര്‍യ നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി.

33 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍, 27 റണ്‍സ് നേടിയ മുഹമ്മദ് ഷമി എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനവും ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. മുരളി വിജയ് 25 റണ്‍സ് നേടിയപ്പോള്‍ പാര്‍ഥിവ് പട്ടേലും കെ എല്‍ രാഹുലും 16 റണ്‍സ് വീതം നേടി.

ചേതേശ്വര്‍ പൂജാര 1 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 4 റണ്‍സുമാണ് നേടിയത്. ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇഷാന്ത് 7 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ റബാഡയും മോണെ മോര്‍ക്കലും ഫിലാന്‍ഡറും ചേര്‍ന്നാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News